വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴും ഓട്ടോകളിലും ബസുകളിലും ജീപ്പുകളിലുമായി വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു സ്‌ഥിരം കാഴ്‌ചയാണ്. എന്നാല്‍ ഇതിനു നടപടിയെടുക്കേണ്ട നിയമ പാലകരാകട്ടെ കണ്ടില്ലെന്നു നടിക്കുകയാണ്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരും കാലപ്പഴക്കം ചെന്ന പല വാഹനങ്ങളുമാണു ഇപ്പോഴും പല സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ ബസായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ബസിലും കയറ്റാവുന്നതിലധികം കുട്ടികളെ കയറ്റിയതാണ് അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടപടി കര്‍ശനമാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായതു തലനാരിഴക്കാണ്. നിറയെ വിദ്യാര്‍ഥികളുമായി വരികയായിരുന്ന ബസ് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തിയതിനാലാണു വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് 80 ലധികം വിദ്യാര്‍ഥികളാണു ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സമയത്ത് റോഡരികില്‍ ഉണ്ടായിരുന്ന ഇലക്‌ട്രിക് പോസ്‌റ്റുകളില്‍ ഇടിക്കാതെ രക്ഷപ്പെട്ടതിനാലും സമീപത്തെ 20 അടിയോളം താഴ്‌ചയുള്ള കരിങ്കല്‍ക്വാറിയിലേക്കു മറിയാതെ രക്ഷപ്പെട്ടതുമാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ബസ് നിയന്ത്രണം വിട്ടതറിഞ്ഞ ഡ്രൈവര്‍ ഗോപിനാഥന്‍ ബസിലെ വിദ്യാര്‍ഥികളോടു സൈഡ് ഷട്ടറുകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷട്ടര്‍ താഴ്‌ത്തിയതിനാല്‍ ബസിനകത്തെ വിദ്യാര്‍ഥികള്‍ പുറത്തേക്കു തെറിച്ചു വീഴാതെ രക്ഷപ്പെട്ടു..
mangalam
No comments:
Post a Comment