FLASH NEWS

Sunday, June 30, 2013

എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക...


മതാചാരപ്രകാരമല്ലാത്ത തന്റെ വിവാഹം പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നില്ല എന്നുകാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക എന്ന വാചകത്തിനു താഴെ സ്വന്തം വിവാഹഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന അംഗത്തെ കാണാന്‍ ആളും കൂടി. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം പോലീസെത്തി അംഗത്തെ അറസ്റ്റ്‌ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം പഞ്ചായത്ത് ഓഫീസിലാണ് ശനിയാഴ്ച ഈ 'വേറിട്ട സമരം' അരങ്ങേറിയത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ. പിടവൂര്‍ എല്‍.സി. സെക്രട്ടറിയുമായ കാര്യറ എള്ളുവിളവീട്ടില്‍ കിരണ്‍ കെ. കൃഷ്ണയാണ് പരാതിക്കാരന്‍. താനും പുനലൂര്‍ സ്വദേശി മേഘന സി.ജി.യും തമ്മില്‍ രണ്ടരമാസംമുമ്പ് പത്തനാപുരത്തുവച്ചുനടന്ന വിവാഹമാണ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാത്തത്. ഓഡിറ്റോറിയത്തില്‍വച്ച് ഇരു വിഭാഗങ്ങളിലെയും ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മതാചാരപ്രകാരമല്ല താന്‍ വിവാഹിതനായതെന്ന് കിരണ്‍ പറയുന്നു. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഏതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹമായിരിക്കണമെന്നും അതിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സെക്രട്ടറി നിര്‍ബന്ധിച്ചതാണ് കിരണിന് വിനയായത്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് രണ്ടുമാസമായി ഈ വിഷയത്തില്‍ ആശയപ്രചാരണം നടത്തുകയായിരുന്നു ഈ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. തന്റെ വിവാഹ രജിസ്‌ട്രേഷന് മതപരമായ ഒരു രേഖയും ഇനിയും ഹാജരാക്കില്ല. ഇപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലേ എന്ന ചോദ്യവുമായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കിരണ്‍ കെ. കൃഷ്ണ. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ മതാചാരപ്രകാരം വിവാഹിതനായിരിക്കണമെന്നതാണ് നിയമമെന്ന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയരാജന്‍ പറഞ്ഞു. ഇതിന്റെ സാക്ഷ്യപത്രം അപേക്ഷകന്‍ ഹാജരാക്കാത്തതാണ് രജിസ്‌ട്രേഷന് തടസ്സമായത്.

Friday, June 14, 2013

എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...

മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി. ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും. Mathrubhumi