FLASH NEWS

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.