FLASH NEWS

Saturday, December 31, 2011

ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ ...........


ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍

Wednesday, December 28, 2011

ജാമ്യമെടുക്കാനെത്തിയ നടി സംഗീതാ മോഹനെ നാട്ടുകാര്‍ തടഞ്ഞു.....


കാര്‍ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ സീരിയല്‍ നടി സംഗീതാ മോഹനെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടഞ്ഞുവച്ചു. എറണാകുളത്തു ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ തിരുവനന്തപുരത്തേക്കു മടങ്ങിയ സംഗീതാ മോഹന്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ ബൈക്ക്‌ യാത്രികനായ തഴവ സ്വദേശി ഷിബു ഗോപിനാഥ്‌ (43) ആണു മരിച്ചത്‌. 21 നായിരുന്നു അപകടം. കാറിടിച്ച്‌ തെറിച്ചുവീണ ഷിബുവിന്റെ കാലില്‍ പിന്നാലെത്തിയ ട്രെയിലര്‍ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പിറ്റേന്നു രാവിലെയാണു ഷിബു മരിച്ചത്‌. അപകടത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പോലീസ്‌ പിന്നീടു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ബന്ധുക്കളായ ഷീലാകുമാരി, ശ്രീജിത്ത്‌, സീരിയല്‍ നടന്‍ ആദിത്യ എന്നിവര്‍ക്കൊപ്പമാണ്‌ ജാമ്യത്തിനായി സംഗീതാ മോഹന്‍ ഇന്നലെ രാവിലെ കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. സംഗീത എത്തുമെന്നറിഞ്ഞ്‌ ഷിബുവിന്റെ ബന്ധുക്കളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നാട്ടുകാര്‍ സ്‌റ്റേഷന്‍ പരിസരത്ത്‌ കാത്തുനിന്നിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയ ഇവര്‍ നടിയെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. അമിതവേഗത്തില്‍ വാഹനം ഓടിച്ച്‌ മരണത്തിനിടയാക്കിയ സംഗീതാ മോഹനെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിഷേധം രൂക്ഷമായതോടെ കരുനാഗപ്പള്ളി എ.സി.പി: ഡി. രാജേന്ദ്രന്‍, സി.ഐ: രാധാകൃഷ്‌ണ പിള്ളയും സ്‌ഥലത്തെത്തി. ഇതോടെ നടിക്കും പോലീസിനും എതിരേ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സംഗീതാ മോഹനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ എ.സി.പി. ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ജനക്കൂട്ടം ശാന്തരായത്‌.

തുടര്‍ന്നു പോലീസ്‌ സംരക്ഷണത്തില്‍ നടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ നടി കരയുന്നതു കാണാമായിരുന്നു. മാതൃസഹോദരിയുടെയും അവരുടെ മകന്റെയും ജാമ്യത്തിലും സ്വന്തം ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലും സംഗീതയ്‌ക്കു പോലീസ്‌ ജാമ്യം അനുവദിച്ചു.

കൂരിയാട് ജംഗ്ഷനില്‍ വാഹനാപകടം; ഒരു മരണം...

മലപ്പുറം ജില്ലയിലെ കൂരിയാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല്‍ സ്വാഗതമാട് സ്വദേശി അന്‍വര്‍ ആണ് മരിച്ചത്. അന്‍വറിന്റെ കൂടെയുണ്ടായിരുന്ന സ്വാഗതമാട്ടിലെ തന്നെ പ്രഭീഷിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടക്കലില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും അതേ ദിശയില്‍ നിന്ന് വന്ന ചരക്ക് ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താഴെ വീണ അന്‍വറിനെ പതിനഞ്ച് മീറ്ററോളം ദൂരത്തില്‍ ലോറി വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ജെസിബി കൊണ്ടുവന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മെഡിക്കല്‍ കോളെജിലേക്കുള്ള യാത്രാമധ്യെയാണ് അന്‍വര്‍ മരണപ്പെട്ടത്.

Tuesday, December 27, 2011

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?....

ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?

പെണ്ണുങ്ങള്‍, പണ്ഡിറ്റ്‌ തോറ്റു!‍‍ .....

സന്തോഷ്‌ പണ്ഡിറ്റ്‌ തിരക്കിലാണ്‌. ജിത്തു ഭായി എന്ന ചോക്ലേറ്റ്‌ ഭായി എന്ന രണ്ടാം സിനിമയുടെ പണിപ്പുരയില്‍ ഉറക്കമൊഴിക്കുന്ന സന്തോഷിനു മുന്നില്‍ ഇപ്പോള്‍ വലിയൊരു വെല്ലുവിളി കൂടി അവശേഷിക്കുന്നു-എട്ട്‌ നായികമാരെ തെരഞ്ഞെടുക്കുക. ഇത്‌ വലിയൊരു കാര്യമാണെന്നാണ്‌ സന്തോഷിന്റെ പക്ഷം!

സന്തോഷിന്റെ നായികയാവാന്‍ നൂറുകണക്കിന്‌ പെണ്‍കുട്ടികളാണത്രേ കാത്തിരിക്കുന്നത്‌. ജിത്തു ഭായിയില്‍ അഭിനയിക്കാന്‍ തയാറായി മുന്നോട്ട്‌ വന്നിരിക്കുന്ന പെണ്‍കുട്ടികളില്‍ നിന്ന്‌ എട്ട്‌ സുന്ദരിമാരെ മാത്രം തെരഞ്ഞെടുക്കുക അത്ര എളുപ്പമല്ല എന്നാണ്‌ സന്തോഷ്‌ അഭിപ്രായപ്പെടുന്നതത്രെ. പോരാത്തതിന്‌ തന്റെ മികച്ച ഇമേജും കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ!

എന്തായാലും 'സിനിമാക്കളി'യില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ്‌ സന്തോഷിന്റെ തീരുമാനമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഒരു സിനിമകൊണ്ട്‌ സന്തോഷ്‌ വീട്ടിലിരിക്കും എന്ന്‌ പ്രവചിച്ചവര്‍ കൃഷ്‌ണനും രാധയും അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ നാവടക്കി. അതേസമയം, കൃഷ്‌ണനും രാധയും മലയാളിക്ക്‌ പറ്റിയ അബദ്ധമാണെന്നും രണ്ടാം സിനിമയോടെ സന്തോഷ്‌ പെട്ടിമടക്കും എന്നുമാണ്‌ പുതിയ പ്രവചനം. എന്നാല്‍, സന്തോഷും രണ്ടും കല്‍പ്പിച്ചാണ്‌. അടുത്ത സിനിമയ്‌ക്ക് മുമ്പേ ഫാന്‍സ്‌ അസോസിയേഷന്‍ ശക്‌തമാക്കാനും സന്തോഷ്‌ ശ്രമിക്കുന്നുണ്ട്‌ എന്നാണ്‌ ലഭിക്കുന്ന വിവരം

Monday, December 26, 2011

മെല്‍ബണ്‍: ആദ്യദിനം ഓസീസ്‌ 277/6‍...


മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 277 റണ്‍സ്‌ നേടി. അരങ്ങേറ്റ ടെസ്‌റ്റ് കളിച്ച ഓപ്പണര്‍ എഡ്‌ കോവന്‍ (68) മുന്‍നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും പിന്‍ബലത്തിലാണ്‌ ഓസീസ്‌ ആദ്യ തകര്‍ച്ചയില്‍ നിന്ന്‌ കരകയറിയത്‌. ബ്രാഡ്‌ ഹാഡിനിലും (21) പീറ്റര്‍ സിഡിലിലുമാണ്‌ (34) ക്രീസിലുളളത്‌. ഡേവിഡ്‌ വാര്‍ണര്‍ (37), ഷോണ്‍ മാഷ്‌ (0), മൈക്കല്‍ ക്ലാര്‍ക്ക്‌ (31), മൈക്ക്‌ ഹസ്സി (0) എന്നിവരുടെ വിക്കറ്റാണ്‌ ഇന്ന്‌ വീണത്‌.

ഇന്ത്യയ്‌ക്കുവേണ്ടി സഹീര്‍ ഖാനും ഉമേഷ്‌ യാദവും മികച്ച ബോളിംഗ്‌ പ്രകടനം നടത്തി.ഉമേഷ്‌ യാദവ്‌ മൂന്നും സഹീര്‍ ഖാന്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ധോണി മൂന്ന്‌ ക്യാച്ച്‌ എടുത്തു

Sunday, December 25, 2011

ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റ് : ധോണിപ്പട റെഡി....

മെല്‍ബണ്‍: ഇന്ത്യക്കെതിരേ തിങ്കളാഴ്‌ച തുടങ്ങുന്ന ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍നിന്ന്‌ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്‌റ്റ്യനെ ഒഴിവാക്കി. ഇടംകൈയന്‍ ബൗളര്‍ മിച്ചല്‍ സ്‌റ്റാര്‍കിനെയും ഒഴിവാക്കിയിട്ടുണ്ട്‌. ഓപ്പണര്‍ എഡ്‌ കോവനാണ്‌ ടീമിലെ ഏക പുതുമുഖം. പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിനെ തിരിച്ചെടുത്തിട്ടുണ്ട്‌. ആഷസ്‌ പരമ്പരയ്‌ക്കു ശേഷം ആദ്യമായാണു ഹില്‍ഫെന്‍ഹാസ്‌ കളിക്കുന്നത്‌.

പരുക്കില്‍നിന്നു മോചിതനായ ഷോണ്‍ മാര്‍ഷ്‌, ഫോം കണ്ടെത്താന്‍ ബദ്ധപ്പെടുന്ന മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, മൈക്ക്‌ ഹസി എന്നിവര്‍ സ്‌ഥാനം നിലനിര്‍ത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വീരേന്ദര്‍ സേവാഗ്‌, വി.വി.എസ്‌. ലക്ഷ്‌മണ്‍ തുടങ്ങിയ പരിചയ സമ്പന്നമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയ്‌ക്കു മുന്നില്‍ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം കളിപ്പിക്കാനുള്ള ഓസീസ്‌ നീക്കം 'ഞാണിന്‍മേല്‍' കളിയാകുമെന്നാണു കളിയെഴുത്തുകാര്‍ വിലയിരുത്തുന്നത്‌. എന്നാല്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരായി താന്‍ ഉള്‍പ്പെടെയുള്ളവരുള്ളതിനാലാണ്‌ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിക്കുന്നതെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ പറഞ്ഞു. മൈക്ക്‌ ഹസി, റിക്കി പോണ്ടിംഗ്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരുടെ റോളില്‍ തിളങ്ങുന്നവരാണെന്നും ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി.

മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നിര്‍ണായകമാകും. ടോസ്‌ നേടുന്നവര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയ ചരിത്രമാണ്‌ ഇവിടെയുള്ളത്‌. ക്യൂറേറ്റര്‍ കാമറോണ്‍ ഹോഡ്‌കിംഗ്‌സ് ഇത്‌ ഉറപ്പിക്കുന്നു. ആദ്യത്തെ മുപ്പത്‌ ഓവറുകള്‍ ബൗളര്‍മാരുടെ പറുദീസയായിരിക്കും. പിന്നീടായിരിക്കും ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടുക. കഴിഞ്ഞ വര്‍ഷം ഇവിടെ ഓസീസ്‌ ബാറ്റിംഗ്‌ നിര ഇംഗ്ലണ്ടിനു മുന്നില്‍ 98 റണ്‍സിന്‌ ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ അന്നു തന്നെ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സെടുക്കുകയും ചെയ്‌തിരുന്നു. മെല്‍ബണില്‍ തിങ്കളാഴ്‌ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്‌ഥ പ്രവചനം. കണക്കുകള്‍ എന്തു പറഞ്ഞാലും 'കൂളായി' നേരിടാനാണ്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണിയുടെ തീരുമാനം. ടീമിനെ പരുക്കൊന്നും അലട്ടുന്നില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഒന്നാം ടെസ്‌റ്റില്‍ ഇഷാന്ത്‌ ശര്‍മയും സഹീര്‍ ഖാനും കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയെ തോല്‍പിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യമെന്നും ധോണി പറഞ്ഞു. ഓപ്പണറും വെടിക്കെട്ട്‌ ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സേവാഗിന്റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്‌ഥാനത്തു തിരിച്ചെത്താന്‍ ഇന്ത്യക്ക്‌ അവസരം ലഭിക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരാണ്‌ ഇന്ത്യ. 37 മത്സരങ്ങളില്‍നിന്ന്‌ 125 റേറ്റിംഗ്‌ പോയിന്റുമായാണ്‌ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 41 മത്സരങ്ങളില്‍നിന്ന്‌ 118 പോയിന്റാണ്‌ ഇന്ത്യയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നില്‍ നാലാം സ്‌ഥാനത്താണ്‌ ഓസ്‌ട്രേലിയ(103 റേറ്റിംഗ്‌ പോയിന്റ്‌). ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ 1-0 ത്തിനു മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 116 റേറ്റിംഗ്‌ പോയിന്റുണ്ട്‌. ജനുവരി 28 ന്‌ അവസാനിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയും ജനുവരി ഏഴിന്‌ അവസാനിക്കുന്ന ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്‌ക്കും ശേഷം മാത്രമേ യഥാര്‍ഥ ചിത്രം തെളിയു. ഓസ്‌ട്രേലിയ 4-0 ത്തിനു പരമ്പര നേടുകയാണെങ്കിലും ഇന്ത്യയെ മറികടക്കാനാകില്ല. ഒരു പോയിന്റിന്റെ വ്യത്യാസം അപ്പോഴുമുണ്ടാകും. ഓസീസ്‌ 3-1 നു പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയുടെ റേറ്റിംഗ്‌ പോയിന്റ്‌ 113 ആയി കുറയും. എതിരാളികള്‍ 108 റേറ്റിംഗ്‌ പോയിന്റിലെത്തും. പരമ്പര 2-2 നു സമനിലയാകുകയാണെങ്കില്‍ ഓസീസിന്‌ രണ്ട്‌ റേറ്റിംഗ്‌ നേടാനാകും. ഇന്ത്യക്ക്‌ അതേ സമയം രണ്ട്‌ റേറ്റിംഗ്‌ പോയിന്റ്‌ നഷ്‌ടപ്പെടും. ഇന്ത്യ പരമ്പര തൂത്തുവാരുകയാണെങ്കില്‍ 122 റേറ്റിംഗ്‌ പോയിന്റ്‌ നേടും. ഇംഗ്ലണ്ടുമായി മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോഴുണ്ടാകു. 3-1 ന്റെ പരമ്പര നേട്ടം ഇന്ത്യക്ക്‌ 120 റേറ്റിംഗ്‌ പോയിന്റ്‌ സമ്മാനിക്കും. ഓസീസ്‌ 101 റേറ്റിംഗ്‌ പോയിന്റിലേക്ക്‌ ഇടിയും. 2-1 നാണു പരമ്പര ജയിക്കുന്നതെങ്കില്‍ ധോണിയുടെ സംഘത്തിന്‌ ഒരു പോയിന്റാകും സമ്മാനം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇരുരാജ്യങ്ങളിലും വച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണു മുമ്പന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികയ്‌ക്കാനൊരുങ്ങുന്ന സച്ചിന്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ആറാമനാണ്‌. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്‌ (ഒന്‍പത്‌), വി.വി.എസ്‌. ലക്ഷ്‌മണ്‍ (14), വീരേന്ദര്‍ സേവാഗ്‌ (19) എന്നിവര്‍ ആദ്യ ഇരുപതിലുണ്ട്‌. മൈക്ക്‌ ഹസി (17), മൈക്കിള്‍ ക്ലാര്‍ക്ക്‌ (18) എന്നിവര്‍ മാത്രമാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബാറ്റ്‌സ്മാന്‍മാര്‍. ടോപ്‌ ടെന്നില്‍ ഓസീസ്‌ താരങ്ങളാരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗിലും അങ്ങനെ തന്നെ. ആറാമനായ സഹീര്‍ ഖാനാണ്‌ ഏറ്റവും മുന്നില്‍. 12 ാമനായ പീറ്റര്‍ സിഡില്‍, 14 ാമനായ ഷെയ്‌ന്‍ വാട്‌സണ്‍, 15 ാമനായ മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബൗളര്‍മാര്‍.

ടീം ഇന്ത്യ: എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍, വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വൃദ്ധിമാന്‍ സാഹ, അഭിമന്യു മിഥുന്‍, സഹീര്‍ ഖാന്‍, വിനയ്‌ കുമാര്‍, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ.

ടീം ഓസ്‌ട്രേലിയ: ഡേവിഡ്‌ വാര്‍ണര്‍, എഡ്‌ കോവന്‍, ഷോണ്‍ മാര്‍ഷ്‌, റിക്കി പോണ്ടിംഗ്‌, മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍), മൈക്ക്‌ ഹസി, ബ്രാഡ്‌ ഹാഡിന്‍, പീറ്റര്‍ സിഡില്‍, ജെയിംസ്‌ പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, ബെന്‍ ഹില്‍ഫെന്‍ഹാസ്‌.

അലിഗഡ് ഓഫ് കാംപസ് സെന്റര്‍ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും -മുഖ്യമന്ത്രി...

അലിഗഡ് മുസ്ലീം യൂനിവേസിറ്റിയുടെ ഓഫ് കാംപസ് സെന്ററിന് വേ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള കുതിച്ച് ചാട്ടത്തിന് തുടക്കം കുറിക്കുകയാണ് യൂനിവേസിറ്റി. അതിനാല്‍ 12-ാം പഞ്ചവത്സര പദ്ധതിയില്‍ യൂനിവേസിറ്റിയുടെ വികസനത്തിന് ആവശ്യമായ ഫ് അനുവദിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം യൂനിവേസിറ്റിയുടെ ആസ്ഥാനം ഉടന്‍ കാലിക്കറ്റ് യൂനിവേസിറ്റിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അലിഗഡ് മലപ്പുറം ക്യാംപസ് നാടിന് സമര്‍പ്പിച്ചു...

ചേലാമലക്കുന്നിന്‍ മുകളില്‍നിന്ന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍െറ സ്വപ്നം ഇനി വിജ്ഞാനത്തിന്‍െറ മഹാനദിയായി ഒഴുകും. നാട് കാത്തിരുന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് പെരിന്തല്‍മണ്ണയുടെ കുന്നിന്‍ചെരിവ് നടന്നടുത്തപ്പോള്‍ സാക്ഷികളാകാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചേലാമലയില്‍ ആഘോഷത്തിന്‍െറ തിരമാലകളുയര്‍ത്തിയെത്തിയ ജനതതിയെ സാക്ഷിയാക്കി അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.
സര്‍വകലാശാലകളുടെ നാടാകാന്‍ കുതിക്കുന്ന മലപ്പുറത്തിന്‍െറ മണ്ണിലെ രണ്ടാമത്തെ ഉന്നതവിദ്യാകേന്ദ്രം ഇനി രാജ്യത്തിന് സ്വന്തം.
വിവാദങ്ങളുടെ മല കടന്നെത്തിയ അലീഗഢ് സെന്‍ററിന്‍െറ കുതിപ്പിന് വരും നാളുകള്‍ സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കപില്‍ സിബലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉറപ്പ് തന്നു. കാമ്പസിന്‍െറ വികസനത്തിന് പണം തടസ്സമാകില്ളെന്ന കപില്‍ സിബലിന്‍െറ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 12ാം പദ്ധതിയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അലീഗഢ് മലപ്പുറം കാമ്പസിന് മുന്തിയ പരിഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാമ്പസിന്‍െറ ഭരണകാര്യാലയത്തിന് കേന്ദ്ര മാനവശേഷി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തറക്കല്ലിട്ടു. കാമ്പസിലെ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വൈസ്ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതവും സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. വി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അലീഗഢ് കോര്‍ട്ടംഗം ബഷീറലി ശിഹാബ് തങ്ങള്‍, മുന്‍മന്ത്രി നാലകത്ത് സൂപ്പി, ഇ. മുഹമ്മദ് കുഞ്ഞി, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Thursday, December 22, 2011

അങ്ങാടിപ്പുറം പോളിയില്‍ സംഘര്‍ഷം; എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌....

അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച എം.എസ്‌.എഫ്‌-കെ.എസ്‌.യു പ്രവര്‍ത്തകരുടെ മെമ്പര്‍ഷിപ്പ്‌ കാമ്പയിനെതിരെ എസ്‌.എഫ്‌.ഐ വിഭാഗം അക്രമം നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ പത്തോടെ ഇരു വിഭാഗവും പോളിയില്‍ പ്രകടനം ആരംഭിച്ചതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. യു.ഡി.എസ്‌.എഫിന്റെ രണ്ടാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ മൗലാന ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ഇതില്‍ ഒരു വിദ്യാര്‍ഥിയാണു തീവ്രപരിചരണ വിഭാഗത്തിലുള്ളത്‌. എസ്‌.എഫ്‌.ഐയുടെ നാലാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ ഇ.എം.എസ്‌. സഹകരണ ആശുപത്രിയിലാണുള്ളത്‌. യു.ഡി.എസ്‌.എഫിലെ കെ. ദിപീഷ്‌, പി.പി ഇര്‍ഷാദ്‌, ടി. മുഹമ്മദ്‌, ടി. അജയ്‌ എന്നിവരാണ്‌ മൗലാനയിലുള്ളത്‌. അര്‍ജുന്‍, അഫ്‌സല്‍ എന്നീ എസ്‌.എഫ്‌.ഐ വിദ്യാര്‍ഥികള്‍ ഇ.എം.എസ്‌ സഹകരണ ആശുപത്രിയിലും മറ്റു രണ്ടു പേര്‍ പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലും ചികിത്സയിലുണ്ട്‌.

എസ്‌.എഫ്‌.ഐ. ക്വട്ടേഷന്‍ സംഘമായി അധഃപതിച്ചതിന്റെ തെളിവാണ്‌ അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ നടന്ന അക്രമമെന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എസ്‌.എഫ്‌.ഐ. റിപ്പര്‍ ചന്ദ്രനെ മാതൃകയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്‌.എഫ്‌.ഐ. നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നു സംസ്‌ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നുവെന്ന്‌ ...

വള്ളിക്കുന്ന്‌: കോഴിക്കോട്ടു നിന്നു ഫറോഖ്‌ കോട്ടക്കടവ്‌ വഴി പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പന്ത്രണ്ടോളം ബസുകള്‍ സര്‍വീസ്‌ നടത്തുന്ന റൂട്ടില്‍ പകുതിയോളം ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. രേഖകള്‍ പ്രകാരം കോഴിക്കോട്ടു നിന്നു രാത്രി 8.40 വരെ ഈ റൂട്ടില്‍ ബസുകള്‍ ഉണ്ടെങ്കിലും 7.30 ന്‌ ശേഷം ബസുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌്. ഈ സമയത്തിനിടയിലുള്ള ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതു കാരണം കോഴിക്കോട്ടു നിന്നു മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ആനങ്ങാടി, പള്ളിപ്പടി, അത്താണിക്കല്‍, കച്ചേരിക്കുന്ന്‌, ബോര്‍ഡ്‌ സ്‌കൂള്‍, വള്ളിക്കുന്ന്‌, ചെട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ദുരിതം അനുഭവിക്കുന്നത്‌. കോഴിക്കോടു നഗരത്തില്‍ നിന്ന്‌ ജോലി കഴിഞ്ഞു വരുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്‌ ഏറെ കഷ്‌ടപ്പാട്‌. രാത്രിയില്‍ ഒന്നിലധികം ബസുകള്‍ മാറിക്കയറിയാണ്‌ ഇവര്‍ വീടുകളിലെത്തുന്നത്‌. നേരത്തെ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ നടത്തിയിരുന്നെങ്കിലും സര്‍വീസ്‌ നിലച്ചിരിക്കുകയാണ്‌. സ്വകാര്യ ബസുകളുടെ ഇടപെടലാണു കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ നിലക്കാന്‍ കാരണമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. രാവിലെ തിരക്കുള്ള സമയങ്ങളിലും പരപ്പനങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടേക്കുള്ള ബസുകള്‍ ട്രിപ്പ്‌ മുടക്കുന്നതായി പരാതിയുണ്ട്‌. ഇതു കാരണം വിദ്യാര്‍ഥികള്‍ക്കും ജോലിക്കു പോകുന്നവര്‍ക്കും കൃത്യസമയത്ത്‌ ലക്ഷ്യസ്‌ഥാനത്ത്‌ എത്താനാകാത്ത അവസ്‌ഥയാണ്‌. പ്രശ്‌നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നഗരത്തിലേക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ വഴിയാണ്‌ ഈ ബസുകള്‍ ഓടേണ്ടതെങ്കിലും മീഞ്ചന്ത ബൈപാസ്‌ വഴി തിരിഞ്ഞു പോകുന്നതും പതിവായിരിക്കുകയാണ്‌. ഇതു കാരണം റെയില്‍വേ സ്‌റ്റേഷന്‍, സിറ്റി സ്‌റ്റാന്റ്‌ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ മീഞ്ചന്തയിലിറങ്ങി വേറെ ബസ്‌ കയറി പേകേണ്ടിവരും. സ്വകാര്യ ബസുകാരുടെ കൃത്യനിഷ്‌ഠയില്ലായ്‌മക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Wednesday, December 21, 2011

ജനറല്‍ ആശുപത്രിക്ക്‌ ബോംബ്‌ ഭീഷണി: രോഗികള്‍ പരിഭ്രാന്തരായി ....

മഞ്ചേരി ജനറല്‍ ആശുപത്രി ബോംബ വച്ചു തകര്‍ക്കുമെന്നു അജ്‌ഞാതന്റെ ഫോണ്‍ ഭീഷണിയില്‍ ആശുപത്രിയും പരിസരവും മണിക്കൂറുകളോളം ആശങ്കയുടെ നിഴലിലായി. ഇന്നലെ ഉച്ചക്ക്‌ ഒന്നരയോടെ മഞ്ചേരി പോലിസ്‌ സ്‌റ്റേഷനിലേക്കാണു ഫോണ്‍ വന്നത്‌. ഉടന്‍ മഞ്ചേരി സി.ഐ: സി.എം ദേവദാസന്‍ മലപ്പുറം ബോംബു സ്‌ക്വാഡിനെ വിവരമറിയിച്ചു. ഏ.ആര്‍ ക്യാമ്പില്‍ നിന്ന്‌ ബോംബു സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ വിനു, ഡോഗ്‌ സ്‌ക്വാഡിലെ ഇന്‍സ്‌പെക്‌ടര്‍ ബെഗിന്‍ അലക്‌സ്, അനീഷ്‌, പൊലീസ്‌ നായ ടിന്‍സി എന്നിവര്‍ ബോംബ്‌ ഡിറ്റക്‌ടറും മറ്റു ആധുനിക ഉപകരണങ്ങളുമായി സ്‌ഥലത്തെത്തി. എ, ബി, സി ബ്ലോക്കുകളിലെ അത്യാഹിത വിഭാഗത്തിലും മറ്റെല്ലാ വാര്‍ഡുകളിലും സൂക്ഷ്‌മ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടര മണിക്കൂര്‍ സമയ നീണ്ടുനിന്ന പരിശോധന കഴിഞ്ഞ്‌ സംഘം തിരിച്ചു പോയി. മഞ്ചേരി അഡീഷണല്‍ എസ്‌ ഐ കെ വി ശിവാനന്ദന്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മുഹമ്മദ്‌ കുട്ടി എന്നിവരും പരിശോധനക്കു നേതൃത്വം നല്‍കി. മഞ്ചേരി നഗരത്തിലെ ഒരു കോയിന്‍ ബോക്‌സില്‍ നിന്നാണ്‌ ഫോണ്‍ സന്ദേശം വന്നതെന്ന്‌ പൊലീസ്‌ സൈബര്‍ സെല്‍ കണ്ടെത്തി. കോയിന്‍ ബോക്‌സ് ഉടമയെ ചോദ്യം ചെയ്‌തെങ്കിലും മതിയായ വിവരങ്ങള്‍ ലഭിച്ചില്ല. തമിഴ്‌ ചുവയുള്ള മലയാളത്തിലായിരുന്നു ഭീഷണി. അസംഭ്യം പറഞ്ഞതായും പൊലീസ്‌ പറഞ്ഞു...

Tuesday, December 20, 2011

ഇതും കോപ്പിയടിച്ചത്........ഒന്ന് കണ്ടുനോക്കു..

ഇതും കോപ്പിയടിച്ചത്........ഒന്ന് കണ്ടുനോക്കു...
BIG B & SHAKIRA


ഇതിന്‍റെ ഒറിജിനല്‍

മെഹന്തി മേള: മൈലാഞ്ചിയിടല്‍ മത്സരം 25 ന്‌...

കഴിഞ്ഞ വര്‍ഷത്തെ ക്രാഫ്‌റ്റ്സ്‌മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലെ ഒന്നായിരുന്ന മെഹന്തി മേള ഇത്തവണയും കോട്ടക്കുന്നില്‍ സംഘടിപ്പിക്കും. 25 നു വൈകീട്ട്‌ അഞ്ചിന്‌ അരങ്ങ്‌ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ്‌ മൈലാഞ്ചിയിടല്‍ മത്സരം നടക്കുക. 15നും 30നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 23 നു വൈകീട്ട്‌ ഏഴിനകം കോട്ടക്കുന്ന്‌ മേള ഓഫീസിലോ 9447516144, 9497159613 എന്ന നമ്പറുകളിലോ വിളിച്ച്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. രജിസ്‌റ്റര്‍ ചെയ്‌തവര്‍ 25നു വൈകീട്ട്‌ നാലിനു മുമ്പ്‌ കോട്ടക്കുന്ന്‌ മേള ഓഫീസില്‍ എത്തണമെന്നു ജില്ലാ വ്യവാസ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Sunday, December 18, 2011

ഫുട്ബാള്‍ മത്സരത്തിനിടെ യുവാവിന് കുത്തേറ്റു; നാലുപേര്‍ക്കെതിരെ കേസ്.........

തിരൂരങ്ങാടി: കൊടിഞ്ഞി ജനകീയ ഫ്ളഡ്ലിറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കളി കാണുന്നതിനിടെ യുവാവിന് കുത്തേറ്റു. നന്നമ്പ്ര തെയ്യാല ഞാറക്കാട്ടില്‍ ഷമീലിനാണ് (25) കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു. പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശികളായ ഫവാസ്, യഅ്കൂബ്, കൊടിഞ്ഞി സ്വദേശി സലിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഷമീലിന്‍െറ സഹോദരനോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു...

ജില്ലയില്‍ എന്റെറോവൈറസ്‌ -71 കണ്ടെത്തി: ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം ....

ജില്ലയില്‍ എന്റെറോവൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ കലക്‌ടര്‍ എം.സി.മോഹന്‍ദാസ്‌ അറിയിച്ചു.കൊണ്ടോട്ടി കുഴിമണ്ണയിലെ 11 മാസം പ്രായമുള്ള പെണ്‍കുട്ടിയിലാണു വൈറസ്‌ കണ്ടെത്തിയത്‌. കടുത്ത പനിമൂലം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ രക്‌തം, തൊണ്ടയിലെ സ്രവം സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ്‌, മലത്തിന്റെ സാമ്പിള്‍ എന്നിവ മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വൈറോളജി വകുപ്പിലേക്ക്‌ അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെറോവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി വൈറോളജി വകുപ്പു മേധാവി ഡോ. അരുണ്‍ സ്‌ഥിരീകരിച്ചു. 10 വയസിന്‌ താഴെയുള്ള കുട്ടികളിലാണു രോഗം കാണാന്‍ സാധ്യത. ജില്ലയില്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ കടുത്ത പനിയുമായി ആശുപത്രിയില്‍ എത്തുന്ന കേസുകളില്‍ സംശയമുള്ളവ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അറിയിച്ചു. കടുത്ത പനിമൂലം കൈ - വായ- കാല്‍പാദം എന്നിവയില്‍ കുമിളകള്‍ രൂപപ്പെടുന്ന അവസ്‌ഥ ഇതിനുമുമ്പും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്‌. സാധാരണ വൈറസുകളാണ്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. എന്നാല്‍ കടുത്ത പനിയോ ഹാന്‍ഡ്‌ - ഫൂട്ട്‌ - മൗത്ത്‌ ഡിസീസുമായോ ചികിത്സയ്‌ക്ക് എത്തുന്ന കുട്ടികളില്‍ കൂടുതല്‍ തളര്‍ച്ച , പിടലി വേദന, കൂടുതല്‍ ഉറക്കം, ബ്രെയില്‍ ഫീവര്‍ എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. മണിപ്പാല്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ സൗജന്യ പരിശോധനയ്‌ക്കുള്ള സംവിധാനങ്ങളുണ്ട്‌. 24 മണിക്കൂറിനുള്ളല്‍ പരിശോധനാ ഫലം നല്‍കാനാകുമെന്ന്‌ ഡോ. അരുണ്‍ അറിയിച്ചു.

പോളിയോ കഴിഞ്ഞാല്‍ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വൈകല്യമുണ്ടാകാനുള്ള സാധ്യത എന്റെറോവൈറസ്‌ 71 മൂലമാണ്‌. കടുത്ത പനി തലച്ചോറിനെ ബാധിച്ച്‌ ശരീരം തന്നെ തളരുന്ന അവസ്‌ഥ ഉണ്ടാവാം. അതിനാല്‍ പനിബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കുകയോ പൊതുസ്‌ഥലങ്ങളില്‍ കൊണ്ടുപോവുകയോ ചെയ്യരുത്‌. മലവിസര്‍ജനം വെള്ളത്തില്‍ കലരുന്നതിലൂടെയാണ്‌ രോഗം പകരുന്നത്‌. കൈ നന്നായി കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാവു. തെക്ക്‌ - കിഴക്ക്‌ - ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലുമാണ്‌ ഈ വൈറസ്‌ കണ്ടെത്തിയിരുന്നത്‌. 2009-10 കാലയളവില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നെടുത്ത 61 സാംപിളുകളില്‍ ഒന്നില്‍ ഈ വൈറസ്‌ കണ്ടെത്തിയിരുന്നതായി നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ വൈറോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. അതിനുശേഷം ഇപ്പോള്‍ മലപ്പുറത്താണ്‌ വൈറസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഒരു കേസ്‌ കണ്ടെത്തിയാല്‍ സമാനമായ കേസുകള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുഴിമണ്ണക്ക്‌ തൊട്ടടുത്ത പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പഠനത്തിനായി ഡോ. അരുണിന്റെ നേതൃത്വത്തില്‍ വൈറോളജി വിദഗ്‌ധരുടെ സംഘം 20 നുശേഷം ജില്ല സന്ദര്‍ശിക്കും...
mangalam

Saturday, December 17, 2011

മലപ്പുറം ക്രാഫ്‌റ്റ് മേള തുടങ്ങി; ക്രാഫ്‌റ്റ്മേളക്ക്‌ സ്‌ഥിരം സംവിധാനമൊരുക്കും-കുഞ്ഞാലിക്കുട്ടി ....

അഞ്ചാമത്‌ മലപ്പുറം ക്രാഫ്‌റ്റ്മേളക്ക്‌ കോട്ടക്കുന്നില്‍ പ്രൗഢഗംഭീരതുടക്കം. 22 സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്‌ കരകൗശലവിദഗ്‌ദരും കലാകാരന്‍മാരും അണിനിരക്കുന്ന മേളയുടെ ഒന്നാം ദിവസം വര്‍ധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വ്യവസായ-ഐ.ടി.വകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറത്ത്‌ ക്രാഫ്‌റ്റ്മേളക്ക്‌ സ്‌ഥിരം സംവിധാനമൊരുക്കുമെന്നു കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വിദഗ്‌ദരുടെ സേവനം ഉപയോഗപ്പെടുത്തി വ്യവസായ വളര്‍ച്ചയുടെ വേഗം കൂട്ടും. ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ മലപ്പുറം ക്രാഫ്‌റ്റ്മേളയുടെ രൂപവും ഭാവവും പ്രവര്‍ത്തരീതിയും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയോദ്‌ഗ്രഥനത്തിന്‌ സഹായകമാകും വിധത്തിലുള്ള മേള രാജ്യത്തിന്‌ തന്നെ മാതൃകയാണെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. മേളയിലെ തീം പവലിയന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത്‌ ക്രാഫ്‌റ്റ് വില്ലേജ്‌ സ്‌ഥാപിക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. സ്‌ഥിരം സംവിധാനമെന്ന നിലയിലാണ്‌ ക്രാഫ്‌റ്റ് വില്ലേജ്‌ രൂപകല്‍പന ചെയ്യുന്നത്‌. ഇതിന്റെ പ്രവര്‍ത്തനരൂപരേഖ ഉടന്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ഉബൈദുല്ല എം.എല്‍.എ.അധ്യക്ഷത വഹിച്ചു. തുര്‍ക്കി എമ്പസിയിലെ സാംസ്‌കാരിക ടൂറിസം കൗണ്‍സിലര്‍ ഓസ്‌കൂര്‍ ഐ തുര്‍ക്ക്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, ജില്ലാ കലക്‌ടര്‍ എം.സി.മോഹന്‍ദാസ്‌, വ്യവസായവകുപ്പ്‌ സെക്രട്ടറി അല്‍കേഷ്‌ കുമാര്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ്‌ മുസ്‌തഫ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ.കുഞ്ഞു, കെ.എം.ഗിരിജ, വി.എം.ഷൗക്കത്ത്‌, വി.രാജഗോപാല്‍, എ.ജെ.അബ്‌ദുല്‍ ലത്തീഫ്‌, ടി.അബ്‌ദുല്‍ വഹാബ്‌, പാലോളി കുഞ്ഞുമുഹമ്മദ്‌, വീക്ഷണം മുഹമ്മദ്‌, പി.പി.സുബൈര്‍, വ്യവസായവാണിജ്യവകുപ്പ്‌ ഡയറക്‌ടര്‍ ടി.ഒ.സൂരജ്‌ പ്രസംഗിച്ചു.

Friday, December 16, 2011

ബ്രൗണ്‍ഷുഗര്‍ വില്‍പനക്കിടെ രണ്ടുപേര്‍ അറസ്‌റ്റില്‍ ....

മലപ്പുറം ബസ്സ്റ്റാന്‍ഡില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പനക്കിടെ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം കൂരക്കുന്നില്‍ അബ്‌ദുറഹ്‌മാന്‍ (41), പടിഞ്ഞാറ്റുമുറി വള്ളിക്കപ്പറ്റ വേളേക്കാട്ടില്‍ സമീര്‍ (28) എന്നിവരാണു പിടിയിലായത്‌. 10 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

രഹസ്യവിവരത്തെത്തുടര്‍ന്നു എസ്‌.ഐ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണു പ്രതികളെ പിടികൂടിയത്‌. ഇരുവരെയും വടകര നാര്‍കോട്ടിക്ക്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

നേരത്തെ വിദേശത്തു ജോലി ചെയ്‌തിരുന്ന അബ്‌ദുറഹ്‌മാന്‍അവിടെ മയക്കുമരുന്നു കേസില്‍ നാലുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. കേസില്‍ കൂടുതല്‍ കണ്ണികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തുടരന്വേഷണത്തിനു പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്നും പോലീസ്‌ പറഞ്ഞു...

Tuesday, December 13, 2011

വൃക്ക തകരാറിലായി ചികില്‍സയില്‍ കഴിയുന്ന ബാലികയ്‌ക്ക് മുഖ്യമന്ത്രിയുടെ ധനസഹായമെത്തി...

വൃക്ക തകരാറിലായി ഒന്നര വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലികയ്‌ക്ക് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി അടിയന്തര സഹായം അനുവദിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറ പുതുകുളങ്ങര പണിക്കത്തൊടി മൊയ്‌തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമാസുല്‍ത്താന(11)ക്കാണ്‌ മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ട്‌ ലഭിച്ചത്‌. 25,000 രൂപയാണ്‌ ലഭിച്ചത്‌. രൂപ ഇന്നലെ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ വീട്ടിലെത്തി പിതാവിനെ ഏല്‍പിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു. ഒരു മാസം 15,000 രൂപയാണ്‌ ബാലികക്ക്‌ ചികിത്സക്കായി ചെലവാകുന്നത്‌. ഇവരുടെ വീട്ടിലേക്ക്‌ അടിയന്തര ഗ്യാസ്‌ കണക്ഷന്‍ നല്‍കണമെന്നു കെ.എന്‍.എ ഖദര്‍ എം.എല്‍.എ കലക്‌ടറോട്‌ ആവശ്യപ്പെട്ടു. തിരൂരങ്ങാടി തഹസില്‍ദാര്‍ അബ്‌ദുല്‍ റഷീദ്‌, തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളളിയില്‍ ഫിറോസ്‌, പഞ്ചായത്ത്‌ പ്രതിനിധികളായ വി.കെ ബഷീര്‍, എം. സശീല എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

അപകടത്തിപെട്ട ബൈക്കില്‍ നിന്ന്‌ പോലിസിനു ലഭിച്ചതു മുക്കാല്‍ലക്ഷം രൂപ....

എടപ്പാള്‍: അപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന്‌ പോലീസിനു ലഭിച്ചത്‌ മുക്കാല്‍ലക്ഷം രൂപ. വ്യക്‌തമായ രേഖകളുമായെത്തിയ ഉടമയ്‌ക്ക് ചങ്ങരംകുളം എസ്‌.ഐ: സി.പി വേലായുധന്‍ പണം തിരിച്ചു നല്‍കി. ചങ്ങരംകുളത്തിനടത്ത പാവിട്ടപ്പുറത്താണ്‌ ബൈക്കും കാറും കൂട്ടിയിടിച്ചിരുന്നത്‌. ഇതില്‍ ബൈക്ക്‌ യാത്രക്കാരന്‌ പരുക്കേറ്റിരുന്നു. ഇയാളെ കണ്ടെത്താനായി ബൈക്കിലെ രേഖകള്‍ പരിശോധിക്കുമ്പോഴാണു പണം കണ്ടെത്തിയത്‌. ഗുരുവായൂരിലേക്ക്‌ പൂജാസാധനങ്ങള്‍ വാങ്ങാനായി പോവുകയായിരുന്നു ബൈക്ക്‌ യാത്രികന്‍. കുറ്റിപ്പുറം സ്വദേശിയാണ്‌....

Sunday, December 11, 2011

ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി...

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ആര്യവൈദ്യശാല പവര്‍ഹൗസ് ജീവനക്കാരനും മാറാക്കര സ്വദേശിയുമായ പടിഞ്ഞാറ്റീരി മനയ്ക്കല്‍ സതീശന്‍ നമ്പൂതിരി(48)യെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുമുമ്പ് ജോലിക്കിടയില്‍ പ്രത്യേക അനുമതിവാങ്ങി പുറത്തുപോയ സതീശന്‍ പിന്നീട് ജോലിസ്ഥലത്തോ വീട്ടിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

ഫാക്ടറിയില്‍നിന്നും പുറത്തിറങ്ങിയ ഇദ്ദേഹം ആര്യവൈദ്യശാല പാര്‍ക്കിങ് ഏരിയയില്‍ എത്തിയ കാറിനുള്ളില്‍ കയറി സംസാരിച്ചിരുന്നത് കണ്ടവരുണ്ട്. പിന്നീട് എസ്.ബി.ടി ശാഖയില്‍ എത്തിയതായും പറയുന്നുണ്ട്. അതിനുശേഷം ആര്യവൈദ്യശാലയ്ക്കടുത്തുള്ള എ.ടി.എമ്മില്‍നിന്ന് തുക പിന്‍വലിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സതീശന്റെ മൊബൈല്‍ ഫോണ്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കുന്നില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സാഫ് കപ്പ് ഇന്ത്യയ്ക്ക് ....

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുങ് ബൂട്ടിയയുടെ വിരമിക്കലിനുശേഷം ആദ്യ കിരീടം ലക്ഷ്യമിട്ട് സാഫ് ഫുട്‌ബോള്‍ ഫൈനലിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചില്ല. അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംതവണ കിരീടം ചൂടി. സാഫ് കപ്പില്‍ ഇന്ത്യയുടെ ആറാമത്തെ കിരീട നേട്ടവും കൂടിയാണിത്.

ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ഫിനിഷിങ് മികവില്‍ ബൂട്ടിയയ്ക്ക് ചേര്‍ന്ന പകരക്കാരനാണ് താനെന്ന് ഛേത്രി ടൂര്‍ണമെന്റിലുടനീളം തെളിയിച്ചു. ഫൈനല്‍ കാണാനായി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെത്തിയ കാണികളെ പന്തടക്കവും വേഗതയും കൊണ്ട് ഇരുടീമുകളും ആവേശഭരിതരാക്കി.

മികച്ച നീക്കങ്ങളുണ്ടായെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാംപകുതിയാണ് നാല് ഗോളുകളും അഫ്ഗാന്‍ വലയില്‍ വീണത്. സുശീല്‍കുമാര്‍ സിങ്, ജെ.ജെ, മിറാന്‍ഡ, ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ എഴുപത്തൊന്നാം മിനിറ്റിലാണ് പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ആദ്യഗോള്‍ നേടിയത്...

പളളിയില്‍ മോഷണ ശ്രമം...

പാണ്ടിക്കാട്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ സമീപത്തെ മസ്‌ജിദ്‌ തൗഹീദിലാണു കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണ ശ്രമം നടന്നത്‌. പള്ളിയുടെ വാതിലിന്റെ പൂട്ട്‌ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്ത നിലയിലാണ്‌.അലമാരകളില്‍ സൂക്ഷിച്ചിരുന്ന പുസ്‌തകങ്ങളും മറ്റും വാരി വിതറിയ നിലയിലാണ്‌. പള്ളി സെക്രട്ടറി പോലീസില്‍ പരാതി നല്‍കി.

Saturday, December 10, 2011

ജില്ലാ ശാസ്ത്രമേള: കൊട്ടൂക്കരയുടെ മികവില്‍ കൊണ്ടോട്ടിക്ക് കിരീടം...

ജില്ലാ സ്കൂള്‍ ശാസ്ത്രമേള -സാമൂഹികശാസ്ത്ര -ഗണിത ശാസ്ത്രമേളയില്‍ കൊണ്ടോട്ടി ഉപജില്ലക്ക് കിരീടം. ശാസ്ത്രമേളയില്‍ എല്‍.പി, ഹൈസ്കൂള്‍ വിഭാഗത്തിലും സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഗണിത ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ് കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഗണിത ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കൊട്ടൂക്കര പി.പി.എം എച്ച്.എസ് സ്കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്.

പ്രവൃത്തിപരിചയ
മേളയില്‍ പരപ്പനങ്ങാടി
ജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ പരപ്പനങ്ങാടി ഉപജില്ലക്ക് കിരീടം.
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഭാഗങ്ങളിലെല്ലാം പരപ്പനങ്ങാടി ഉപജില്ല ആധിപത്യം നേടി. തൃക്കുളം എ.എം.എല്‍.പി സ്കൂള്‍, വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂള്‍, പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസ്, മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി, അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ്, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ് എന്നീ വിദ്യാലയ മികവിലാണ് പരപ്പനങ്ങാടി ഉപജില്ല പ്രവൃത്തിപരിചയമേള തൂത്തുവാരിയത്.

ഐ.ടിയില്‍ വേങ്ങര
ഐ.ടി മേളയില്‍ വേങ്ങര ഉപജില്ല ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ജേതാക്കളായി. യു.പി വിഭാഗത്തില്‍ മലപ്പുറം ഉപജില്ലയാണ് ഒന്നാമത്.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് നേടിയ ഒന്നാം സ്ഥാനമാണ് വേങ്ങര ഉപജില്ലക്ക് കിരീടമണിയിച്ചത്.

വനിതാ ഹോസ്‌റ്റലില്‍ മോഷണം. 21 കാരി പിടിയില്‍...

മഞ്ചേരി സരോജിനിയമ്മ മെമ്മോറിയല്‍ വനിതാ ഹോസ്‌റ്റല്‍ അന്തേവാസിനിയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. മഞ്ചേരി ലാന്റ്‌ ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ സര്‍വെയര്‍ കൊല്ലം പെരിങ്ങാട്‌ വെള്ളിമണി അഭിലാഷ്‌ ഭവനത്തില്‍ സതീദേവി (52)യുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ്‌ കളവു പോയത്‌. പരാതിക്കാരിയെ ഹോസ്‌റ്റല്‍ അധികൃതര്‍ ഇറക്കി വിടാന്‍ ശ്രമിച്ചുവെന്നും അന്വേഷണത്തിനെത്തിയ പോലീസുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്‌. സംഭവത്തില്‍ ഹോസ്‌റ്റലിലെ മറ്റൊരു താമസക്കാരിയായ 21 കാരിയില്‍ നിന്നും പോലീസ്‌ കളവു മുതലുകള്‍ കണ്ടെടുത്തു. ഇവര്‍ കസ്‌റ്റഡിയിലാണ്‌..

ധനകാര്യ സ്‌ഥാപനമുടമ തട്ടിപ്പുനടത്തി മുങ്ങിയതായി പരാതി...

എടപ്പാള്‍: ജംഗ്‌ഷനിലെ കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ധനകാര്യ സ്‌ഥാപനമുടമ ലക്ഷണക്കിനു രൂപ തട്ടിപ്പു നടത്തി മുങ്ങിയതായി പരാതി. ഷെയര്‍ മാര്‍ക്കറ്റ്‌ ബിസിനസ്‌ നടത്തിയ ഈ സ്‌ഥാപനത്തിലെ ചില ജീവനക്കാര്‍ സ്വകാര്യ വ്യക്‌തികളില്‍ നിന്നും വന്‍ ലാഭം വാഗ്‌ദാനം ചെയ്‌തു ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. നിക്ഷേപം സ്വീകരിച്ച്‌ ആദ്യമാസങ്ങളില്‍ ലാഭവിഹിതം കൃത്യമായി നല്‍കിവന്നിരുന്നു. ഇതോടെയാണു സ്‌ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ചു കൂടുതല്‍ ആളുകള്‍ നിക്ഷേപം നടത്തിയിരുന്നത്‌. നാലു ദിവസം മുമ്പ്‌ അരീക്കോട്‌ സ്വദേശിയായ സ്‌ഥാപനമുടമയെ കാണാനില്ലെന്നാണു നിക്ഷേപകര്‍ പറയുന്നത്‌. പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു പറയുന്നത്‌. ഏകദേശം ഒന്നരക്കോടിയോളം രൂപ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

സാഫ് ഫുട്‌ബോള്‍: ഇന്ത്യ ഫൈനലില്‍...

വാശിയേറിയ പോരാട്ടത്തില്‍ മാലിദ്വീപിനെ 3-1 ന് തോല്‍പ്പിച്ച് നിലവിലുള്ള ചാമ്പ്യന്‍മാരായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. റഹിം നബിയിലൂടെ 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. 58ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോളി കരണ്‍ജിത്തിന് തീര്‍ത്തും നിഷ്പ്രഭമാക്കി കൊണ്ട് ഷംവീല്‍ ഖാസിം മാലിദ്വീപിനു വേണ്ടി സമനില നേടി.
67ാം മിനിറ്റില്‍ സുനില്‍ ഛെത്രിയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ അപകടകരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് പെനല്‍റ്റി. കിക്കെടുത്ത ഛെത്രിക്ക് പിഴച്ചില്ല. കളിയുടെ അവസാന മിനിറ്റില്‍ ഛെത്രി വീണ്ടും വലകുലുക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അഫ്ഗാന്‍-നേപ്പാള്‍ മല്‍സത്തിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും

സലീംകുമാര്‍ കോളിവുഡിലേക്ക്....


ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലചിത്ര അവാര്‍ഡ് നേടിയ സലിംകുമാര്‍ കോളിവുഡിലേക്ക്. കഴിഞ്ഞവര്‍ഷം സലിംകുമാറിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ജൂറിയിലെ അംഗം കൂടിയായ ഭാരത് ബാല ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സലീംകുമാര്‍ കോളിവുഡില്‍ തുടക്കമിടുന്നത്. ഏത് തരത്തിലുള്ള വേഷവും തനിക്ക് നന്നായി ഇണങ്ങുമെന്ന് സലിംകുമാര്‍ തെളിയിച്ചിട്ടുണ്ടെങ്കിലും തന്നെ ജനപ്രിയനാക്കിയ കോമഡി വേഷങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഏറെയിഷ്ടം.
മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരിയെന്ന ചിത്രമാണ് സലിംകുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മായാവതി, പുലിവാല്‍ കല്ല്യാണം, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച വേഷങ്ങള്‍ നല്‍കിയ ഷാഫിയുടെ ചിത്രമാണ് വെനീസിലെ വ്യാപാരി. ഡിസംബര്‍ 16നാണ് വെനീസിലെ വ്യാപാരി പുറത്തിറങ്ങുന്നത്. എസ്.എം വസന്ത് സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തിലും സലിംകുമാര്‍ വേഷമിടുന്നുണ്ട്.

Friday, December 9, 2011

വീരപുത്രന്‍.....ഇന്ത്യയ്ക്ക്153 റണ്‍സ് ജയം; പരമ്പര..


വീരേന്ദര്‍ സെവാഗിന്റെ ഇരട്ട ശതകവും ഇന്ത്യയുടെ മികച്ച ടീം ടോട്ടലും കൊണ്ട് റെക്കോഡ് പുസ്തകത്തിലേക്ക് റണ്ണൊഴുകിയ നാലാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് 153 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെവാഗിന്റെ മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. വിന്‍ഡീസിന്റെ മറുപടി 49.2 ഓവറില്‍ 265 റണ്‍സിലൊതുങ്ങി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3^1ന് സ്വന്തമാക്കി. 149 പന്തില്‍ 25 ബൌണ്ടറിയും ഏഴു സിക്സും ചേര്‍ത്ത് 219 റണ്‍സ് നേടിയ സെവാഗാണ് കളിയിലെ കേമന്‍.
96 റണ്‍സെടുത്ത വിന്‍ഡീസ് താരം ദിനേശ് രാംദിന്റെ പ്രകടനം വൃഥാവിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ രാഹുല്‍ ശര്‍മയും രവീന്ദ്ര ജദേജയും മൂന്ന് വീതം വിക്കറ്റെടുത്തു. സുരേഷ് റെയ്ന രണ്ടു പേരെ മടക്കി.
ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി ഗൌതം ഗംഭീറും (67) റെയ്നയും (55) സെവാഗിന് ഉറച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഗംഭീറുമായി ചേര്‍ന്ന് 176 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സെവാഗ് രണ്ടാം വിക്കറ്റില്‍ റെയ്നക്കൊപ്പം 140 റണ്‍സ് ചേര്‍ത്തു.
തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് സെവാഗിനൊപ്പം നിന്നു. പതിവിന് വിപരീതമായി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ശരിവെച്ചുകൊണ്ടാണ് സെവാഗും ഗംഭീറും തുടങ്ങിയത്. ആദ്യ ഓവറുകളില്‍ തന്നെ ബൌണ്ടറികളും സിക്സുകളും പറന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ശരവേഗത്തില്‍ മുന്നോട്ടുകുതിച്ചു. 15ാം ഓവറില്‍ ഇന്ത്യ നൂറു റണ്‍സും സെവാഗ് അര്‍ധ ശതകവും തികച്ചു. 41ാം പന്തില്‍ സുനില്‍ നാരായണെ സിക്സറടിച്ചാണ് ക്യാപ്റ്റന്‍ 50 കടന്നത്. നേരിട്ട 51ാം പന്തില്‍ ഗംഭീര്‍ ഏകദിനത്തിലെ 28ാം അര്‍ധ ശതകം നേടി.
തുടര്‍ന്ന് ഗംഭീറിനെ കാഴ്ചക്കാരനാക്കി സെവാഗ് തകര്‍ത്താടുന്നതാണ് കണ്ടത്. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 149ലെത്തിയിരുന്നു. 69ാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ബൌണ്ടറിയടിച്ച് സെവാഗ് സെഞ്ച്വറിയും തികച്ചു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ തന്നെ ഇന്ത്യയുടെ ഓപണിങ് കൂട്ടുകെട്ടിന് അന്ത്യമായി. 67 പന്തില്‍ 11 ബൌണ്ടറിയുള്‍പെടെ 67 റണ്‍സ് നേടിയ ഗംഭീറിനെ മര്‍ലോണ്‍ സാമുവല്‍സ് റണ്ണൌട്ടാക്കുകയായിരുന്നു. ഇന്ത്യ ഒന്നിന് 176.
ഗംഭീര്‍ നിര്‍ത്തിയിടത്ത് നിന്ന് റെയ്ന തുടങ്ങി. സെവാഗിനൊപ്പം ചേര്‍ന്ന് കരീബിയന്‍ ബൌളര്‍മാരെ കൈകാര്യം ചെയ്ത റെയ്ന പന്തിനേക്കാള്‍ മുന്നില്‍ സ്കോര്‍ കൊണ്ടുപോയി. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 225 റണ്‍സ്. കെമര്‍ റോഷ്, രവി രാംപോള്‍, സുനില്‍ നാരായണ്‍, പൊള്ളാര്‍ഡ്, ഡാരന്‍ സമ്മി, ആന്ദ്രെ റസ്സല്‍, സാമുവല്‍സ് തുടങ്ങിയ ബൌളര്‍മാരുടെ പന്തുകളില്‍ റണ്ണൊഴുകിക്കൊണ്ടിരുന്നു. 40 ഓവറില്‍ ഇന്ത്യ 311ലെത്തി. ഇതിനിടെ നേരിട്ട 42ാം പന്തില്‍ റെയ്ന തന്റെ 20ാം അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 41ാം ഓവറില്‍ റെയ്നക്ക് മടക്ക ടിക്കറ്റ് ലഭിച്ചു. ഗംഭീറിനെപ്പോലെ റണ്ണൌട്ടാവാനായിരുന്നു വിധി. റസ്സലിന്റെ ഏറാണ് ഇത്തവണ ലക്ഷ്യത്തിലെത്തിയത്. 44 പന്തില്‍ ആറ് ബൌണ്ടറിയും റെയ്നയുടെ ഇന്നിങ്സില്‍ പിറന്നു. ഇന്ത്യ രണ്ടിന് 311.
തുടര്‍ന്നെത്തിയ രവീന്ദ്ര ജദേജക്ക് അല്‍പായുസ്സായിരുന്നു. 10 പന്തില്‍ 10 റണ്‍സായിരുന്നു സമ്പാദ്യം. 44ാം ഓവര്‍ എറിഞ്ഞ റസ്സല്‍ ജദേജയെ റസ്സലിനെ ഏല്‍പിച്ചു. തൊട്ടടുത്ത പന്തില്‍ ബൌണ്ടറിയടിച്ച് സെവാഗ് ഏകദിനത്തിലെ രണ്ടാമത്തെ ഇരട്ട ശതകത്തിന് ഉടമയായി. അവസാന പന്ത് സിക്സറിന് പറത്തിയ ക്യാപ്റ്റന്‍ ഇന്ത്യയെ 350 കടത്തി. വ്യക്തിഗത സ്കോര്‍ 194ലെത്തിയപ്പോള്‍ ഏകദിനത്തില്‍ 8000 റണ്‍സും സെവാഗ് തികച്ചു.
തകര്‍പ്പനടികളുമായി മുന്നേറവെ സെവാഗിന്റെ പടുകൂറ്റന്‍ ഇന്നിങ്സിന് അപ്രതീക്ഷിത അന്ത്യമായി. പൊള്ളാര്‍ഡ് എറിഞ്ഞ 47ാം ഓവറിലെ രണ്ടാം പന്ത് ബൌണ്ടറിയടിച്ച വീരുവിന് അടുത്ത പന്ത് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പിഴച്ചു. സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ആന്റണി മാര്‍ട്ടിന്‍ ക്യാച്ചെടുത്തു. അപ്പോഴേക്കും ഇന്ത്യ 376ലെത്തിയിരുന്നു. ഏകദിന ഇന്നിങ്സില്‍ കൂടുതല്‍ ഫോറടിച്ച (25) സചിന്റെ റെക്കോഡിനൊപ്പമെത്തി സെവാഗ്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്തിയ രോഹിത് ശര്‍മ വീണ്ടും കത്തിക്കയറിയെങ്കിലും കെമര്‍ റോഷിന്റെ യോര്‍ക്കറില്‍ കീഴടങ്ങി. റോഷിനെ തുടര്‍ച്ചയായി രണ്ട് ബൌണ്ടറിയടിച്ചതിന്റെ തൊട്ടടുത്ത പന്തിലായിരുന്നു ഇത്. 16 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ ഞൊടിയിടയില്‍ 27 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. അവസാന ഓവറുകളില്‍ വിരാട് കോഹ്ലിയും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് ഇന്ത്യയെ റെക്കോഡ്് സ്കോറിലെത്തിച്ചു. 49ാം ഓവറിലാണ് ടീം 400 കടന്നത്. കോഹ്ലിയും (11 പന്തില്‍ 23) പാര്‍ഥിവും (മൂന്ന്) പുറത്താവാതെ നിന്നു...
madhayamam

വ്യാജ സീഡികള്‍ പിടികൂടി...

വീഡിയോ ഷോപ്പില്‍നിന്ന് ആയിരത്തില്‍പരം വ്യാജ സീഡികളും 30ഓളം അശ്ളീല സീഡികളും പൊലീസ് പിടികൂടി. മലപ്പുറം കോട്ടപ്പടിയിലെ സ്പെയ്സ് വീഡിയോയില്‍നിന്നാണ് എസ്.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം സീഡികള്‍ പിടികൂടിയത്. സെയില്‍സ്മാനെ കസ്റ്റഡിയിലെടുത്തു....

Thursday, December 8, 2011

ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായ ഡബിള്‍ സെഞ്ച്വറിക്കും ലോക റെക്കോര്‍ഡിനും ഉടമ....


ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായ ഡബിള്‍ സെഞ്ച്വറിക്കും ലോക റെക്കോര്‍ഡിനും ഉടമയായ നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 418 റണ്‍സാണ് എടുത്തത്.

140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാനമാടുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ വര്‍ഷം സചിന്‍ കുറിച്ച 200 റണ്‍സ് എന്ന റെക്കോര്‍ഡ് സെവാഗ് അനായാസമായിരുന്നു മറികടന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ താളം കിട്ടാതെ വലഞ്ഞ സെവാഗേ ആയിരുന്നില്ല ഇന്‍ഡോറിലെ ക്രീസില്‍. 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്. എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്...

Monday, December 5, 2011

വേങ്ങര ബസ് സ്കൂട്ടറിലിടിച്ച് പിതാവും മകളും മരിച്ചു...

വേങ്ങര ചേറ്റിപ്പുറമാടിനടുത്ത് ബസ് സ്കൂട്ടറിലിടിച്ച് പിതാവും മകളും മരിച്ചു. വേങ്ങര കച്ചേരിപ്പടി സ്വദേശി ടി.വി അഷ്‌റഫ്‌ (കുഞ്ഞുട്ടി)യും മകളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കോഴിക്കോട്-വേങ്ങര റൂട്ടിലോടുന്ന എ.ടി.ബി ബസ്സിടിക്കുകയായിരുന്നു.

Friday, December 2, 2011

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എയ്‌ഡ്സ്‌ ദിനമാചരിച്ചു...

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ലോക എയഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനില്‍ നിന്ന്‌ തുടങ്ങിയ റാലി നഗരസഭ പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്‌ണന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പൊതു സമ്മേളനം ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം. ഹൈദര്‍ അലി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ജില്ലാ യൂത്ത്‌ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. പൊന്നാനി സി.ഐ അബ്‌ദുല്‍ മുനീര്‍, കൗണ്‍സിലര്‍മാരായ അബ്‌ദുള്‍ ജബ്ബാര്‍, പി.കെ. ഷാഹുല്‍, പി.റ്റി. അലി ഇബ്രാഹിം കുട്ടി, അഞ്‌ജു എബ്രഹാം, പി.റ്റി. ഷിഹാബ്‌ എന്നിവര്‍ സംസാരിച്ചു.

നെഹ്‌റു യുവകേന്ദ്രയുടെ കീഴിലുള്ള റെഡ്‌ റിബണ്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റാലികള്‍, സന്ദേശ യാത്രകള്‍, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി റെയില്‍വെ സേ്‌റ്റഷനുകളില്‍ നടന്ന ബോധവല്‍കരണ പരിപാടികള്‍ക്ക്‌ ബി. അലി സാബിന്‍, എം. അനില്‍കുമാര്‍, എന്‍.വൈ.സിമാരായ സി. മുഹമ്മദ്‌ റാഷിദ്‌, അബ്‌ദുള്‍ റാഫി, ജുറുനൈദ്‌, മിനി, അബുദാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കുറ്റിപ്പുറത്ത്‌ നടന്ന സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. വേലായുധന്‍ അധ്യക്ഷനായി....