FLASH NEWS

Monday, October 7, 2013

മുംബൈയ്‌ക്ക് രണ്ടാം കിരീടം.....


ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്‌ രണ്ടാം കിരീടം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 33 റണ്‍സിന്‌ കീഴടക്കിയാണ്‌ മുംബൈ രണ്ടാമതും 'ചാമ്പ്യന്‍സ്‌' ആയത്‌. ടോസ്‌ നേടിയിട്ടും ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത റോയല്‍സിന്‌ മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ പെരേരയുടെ വിക്കറ്റിന്റെ രൂപത്തില്‍ തുടക്കത്തിലെ തിരിച്ചടി നേരിട്ടു. എട്ടു റണ്‍സെടുത്ത പെരേരയെ സ്‌മിത്തും കാര്‍ത്തിക്കും ചേര്‍ന്നു റണ്ണൗട്ടാക്കി. എന്നാല്‍, പിന്നീട്‌ രഹാനെയും (65) സാംസണും (60) ചേര്‍ന്നു നടത്തിയ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഭജനും ഓജയ്‌ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നീടു വന്ന ബിന്നി (10) ഒഴിച്ചുള്ളവരാരും രണ്ടക്കം കണ്ടില്ല. നായകന്‍ ദ്രാവിഡ്‌ ഒരു റണ്‍ മാത്രമെടുത്തു മടങ്ങി. മുംബൈയ്‌ക്കുവേണ്ടി ഹര്‍ഭജന്‍ നാലും പൊള്ളാഡ്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. 39 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുമടക്കം 44 റണ്ണെടുത്ത ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്താണു മുംബൈയുടെ ടോപ്‌ സ്‌കോറര്‍. നായകന്‍ രോഹിത്‌ ശര്‍മ (14 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്നു ഫോറുമടക്കം 33), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (14 പന്തില്‍ രണ്ട്‌ സിക്‌സറും നാലു ഫോറുമടക്കം 37), അമ്പാട്ടി റായിഡു (24 പന്തില്‍ 29) എന്നിവരുടെ ബാറ്റിംഗ്‌ മികവും ഐ.പി.എല്‍. ചാമ്പ്യന്‍മാര്‍ കൂടിയായ മുംബൈയ്‌ക്ക് 200 കടക്കാന്‍ സഹായകമായി. മലയാളി താരം സഞ്‌ജു സാംസണ്‍ (33 പന്തില്‍ 60), ഓപ്പണര്‍ അജിന്‍ക്യ രഹാനെ (47 പന്തില്‍ 65) എന്നിവരെ റോയല്‍സിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ ഇരുവരെയും അപകടകാരിയായ ഷെയ്‌ന്‍ വാട്‌സണ്‍ (എട്ട്‌), കെവിന്‍ കൂപ്പര്‍ (നാല്‌) എന്നിവരെയും പുറത്താക്കി വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌ ആഞ്ഞടിച്ചു. 32 റണ്‍ വിട്ടുകൊടുത്താണ്‌ ഹര്‍ഭജന്‍ നാലു പേരെ പുറത്താക്കിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ പ്രജ്യാന്‍ ഓജ 26 റണ്‍ വഴങ്ങി ഒരു വിക്കറ്റുമെടുത്തു. നായകന്‍ രാഹുല്‍ ദ്രാവിഡ്‌ (ഒന്ന്‌) രണ്ട്‌ പന്തുകള്‍ നേരിട്ടു മടങ്ങി. നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ദ്രാവിഡിനെ ബൗള്‍ഡാക്കി. ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഡെ്വയ്‌ന്‍ സ്‌മിത്തിനൊപ്പം ഓപ്പണ്‍ ചെയ്‌ത മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15 റണ്ണെടുത്തു മടങ്ങി. 13 പന്തിലാണു സച്ചിന്‍ 15 റണ്ണെടുത്തത്‌. ഷെയ്‌ന്‍ വാട്‌സണിനെ മുന്നോട്ടു കയറിയടിക്കാന്‍ ശ്രമിച്ച സച്ചിന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്റെ കരിയറിലെ അവസാന ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 മത്സരമായിരുന്നു. കാതടപ്പിക്കുന്ന കൈയടികളുടെ അകമ്പടിയോടെയാണു സച്ചിന്‍ പവലിയനിലേക്കു മടങ്ങിയത്‌. സച്ചിന്‍ പുറത്തായെങ്കിലും പതറാതെനിന്ന സ്‌മിത്തും റായിഡുവും ഇന്നിംഗ്‌സിനു വേഗം നല്‍കി. അവസാന എട്ട്‌ ഓവറുകളിലാണു മുംബൈ 121 റണ്ണെടുത്തത്‌. ഇന്നലത്തെ മത്സരത്തിനുശേഷം രാഹു ല്‍ ദ്രാവിഡ്‌ ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു...