FLASH NEWS

Friday, June 14, 2013

എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...

മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി. ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും. Mathrubhumi

No comments:

Post a Comment