FLASH NEWS

Saturday, July 23, 2011

കരിപ്പൂരില്‍നിന്ന് മടങ്ങിയ ഓട്ടോയില്‍ കാറിടിച്ച് അഞ്ചു മരണം...

ഗള്‍ഫില്‍നിന്നെത്തിയയാളെ കൂട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മടങ്ങിയവര്‍ സഞ്ചരിച്ച ഓട്ടോയില്‍ കാറിടിച്ച് ബാപ്പയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജിദ്ദയില്‍നിന്നെത്തിയ ചേലേമ്പ്ര പനയംപുറം പൂക്കാട് കിളിയങ്ങാട് കുറ്റിയില്‍ ബഷീര്‍ (29), പിതാവ് സെയ്താലി (70), ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ (34), സെയ്താലിയുടെ ചെറുമകളുടെ ഭര്‍ത്താവ് ഓട്ടുപാടം അമ്പായത്തിങ്ങല്‍ നൗഫല്‍ (29), ബഷീറിന്റെ മകന്‍ സാദിഖ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. നൗഫലാണ് ഓട്ടോ ഓടിച്ചിരുന്നത്. കാറിന്റെ അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബഷീറിന്റെ ഭാര്യ മൈമൂന (24), മക്കളായ സാബിത്ത് (ആറ്), മുബശ്ശിര്‍ (നാല്), നൗഫലിന്റെ ഭാര്യ ആയിഷാബി (20), കാര്‍യാത്രക്കാരായ ജുനൈദ് (21), പള്ളിക്കല്‍ രതീഷ് (22), ഹക്കീം (24), കബീര്‍ (21) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടപ്പുറം-കാക്കഞ്ചേരി റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.45 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. കൊട്ടപ്പുറം കയറ്റം കയറിവന്ന ഓട്ടോയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍നിന്ന് തെറിച്ച ഓട്ടോ എതിര്‍ദിശയില്‍ തകര്‍ന്നുവീഴുകയായിരുന്നു. കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടം നടന്നയുടന്‍ അതുവഴിയെത്തിയ മിനി ബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാറിലുള്ളവര്‍ മദ്യപിച്ചിരുന്നതായും വാഹനത്തിനുള്ളില്‍ മദ്യക്കുപ്പി കണ്ടതായും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. സെയ്താലിയുടെ രണ്ട് ആണ്‍മക്കളും അപകടത്തില്‍ മരിച്ചു. ഇനി മൂന്ന് പെണ്‍മക്കളാണുള്ളത്: സൈനബ, ബീഫാത്തിമ, നഫീസ. ഖദീജയാണ് സെയ്താലിയുടെ ഭാര്യ.

സൗദയാണ് അബൂബക്കറിന്റെ ഭാര്യ: മക്കള്‍: അസ്‌ലം, മുഹമ്മദ് അസ്‌ല്ഹ്, അഫ്‌സല്‍, അസ്‌ല. സൈതാലിയുടെ മകള്‍ ബീഫാത്തിമയുടെ മരുമകനാണ് നൗഫല്‍. ചേലേമ്പ്ര ചേലൂപ്പാടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഫല്‍ കക്കോവ് സ്വദേശിയാണ്. നൗഫലിന്റെ പിതാവ്: മുഹമ്മദ്. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സന്ദര്‍ശിച്ചു. ഉയര്‍ന്ന റവന്യു, പൊലീസ് അധികൃതരും സ്ഥലത്തെത്തി.

No comments:

Post a Comment