കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുണ്ടേരി പൂവ്വത്തുപറമ്പില്‍ വര്‍ക്കി ജോസഫിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഒന്നര മണിക്കൂര്‍ അന്തര്‍ സംസ്ഥാന പാതയായ സി.എന്‍.ജി റോഡ് ഉപരോധിച്ചു. കാട്ടാന ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോഴും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മൃതദേഹവുമായി ഉപരോധ സമരം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കാനക്കുത്ത് വനപാതയില്‍ വര്‍ക്കി ജോസഫ് കൊല്ലപ്പെട്ടത്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ഉച്ചക്ക് ഒന്നോടെ നിലമ്പൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹം വൈദ്യുതിയില്ലാത്തതിനാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇത് നാട്ടുകാരെ ക്ഷുഭിതരാക്കി. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആര്‍.ഡി.ഒ ഗോപാലനും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാറും നേരത്തെ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നാട്ടുകാരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആശുപത്രിയുടെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാര്‍ മൂലം രാവിലെ മുതല്‍ ആശുപത്രിയില്‍ വൈദ്യുതിയില്ലായിരുന്നു. വൈദ്യുതിയില്ലാത്ത വിവരം അറിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ വാദം. എന്നാല്‍, വിവരം അറിയിച്ചിരുന്നതായി ആശുപത്രി അധികൃതരും വാദിച്ചു. ഇതിനിടെ മൃതദേഹം കാണാനെത്തിയ നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ജോര്‍ജ് മാത്തച്ചനെ ക്ഷുഭിതരായ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സ്ഥലത്തുണ്ടായിരുന്ന ഇരുനൂറോളം നാട്ടുകാര്‍ മൃതദേഹം കാണാന്‍ ഡി.എഫ്.ഒയെ അനുവദിച്ചില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ വിട്ടുകിട്ടിയ മൃതദേഹം ആംബുലന്‍സില്‍ കയറ്റി കരിങ്കൊടിയുമേന്തി വിലാപയാത്രയുമായി നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ഡി.എഫ്.ഒ ഓഫിസിലേക്ക് നീങ്ങി. വിവരം മുന്‍കൂട്ടി അറിഞ്ഞ പൊലീസ് ഓഫിസ് ഗേറ്റ് അടച്ച് നാട്ടുകാരെ തടഞ്ഞു...
No comments:
Post a Comment