FLASH NEWS

Friday, June 29, 2012

81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....

വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്‌. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത്‌ തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത്‌ 81.30 രൂപ. വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു സാധാരണക്കാരനും പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ്‌ കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ്‌ പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്‌. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്‌, മണ്ണിര കമ്പോസ്‌റ്റിംഗ്‌, ജൈവഭരണി, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ്‌ സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക. നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ്‌ രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന്‌ 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന്‌ 10000 രൂപയുമാണ്‌. ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റിന്‌ 50 ശതമാനം സബ്‌സിഡിയുണ്ട്‌. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ ആന്‍ഡ്‌ റീ പ്രോസസിംഗ്‌ യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ്‌ ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച്‌ യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ്‌ ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക്‌ കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ്‌ കോക്കൂര്‍ പങ്കെടുത്തു. mangalam..

No comments:

Post a Comment