FLASH NEWS

Sunday, June 30, 2013

എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക...


മതാചാരപ്രകാരമല്ലാത്ത തന്റെ വിവാഹം പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നില്ല എന്നുകാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക എന്ന വാചകത്തിനു താഴെ സ്വന്തം വിവാഹഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന അംഗത്തെ കാണാന്‍ ആളും കൂടി. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം പോലീസെത്തി അംഗത്തെ അറസ്റ്റ്‌ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം പഞ്ചായത്ത് ഓഫീസിലാണ് ശനിയാഴ്ച ഈ 'വേറിട്ട സമരം' അരങ്ങേറിയത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ. പിടവൂര്‍ എല്‍.സി. സെക്രട്ടറിയുമായ കാര്യറ എള്ളുവിളവീട്ടില്‍ കിരണ്‍ കെ. കൃഷ്ണയാണ് പരാതിക്കാരന്‍. താനും പുനലൂര്‍ സ്വദേശി മേഘന സി.ജി.യും തമ്മില്‍ രണ്ടരമാസംമുമ്പ് പത്തനാപുരത്തുവച്ചുനടന്ന വിവാഹമാണ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാത്തത്. ഓഡിറ്റോറിയത്തില്‍വച്ച് ഇരു വിഭാഗങ്ങളിലെയും ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മതാചാരപ്രകാരമല്ല താന്‍ വിവാഹിതനായതെന്ന് കിരണ്‍ പറയുന്നു. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഏതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹമായിരിക്കണമെന്നും അതിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സെക്രട്ടറി നിര്‍ബന്ധിച്ചതാണ് കിരണിന് വിനയായത്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് രണ്ടുമാസമായി ഈ വിഷയത്തില്‍ ആശയപ്രചാരണം നടത്തുകയായിരുന്നു ഈ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. തന്റെ വിവാഹ രജിസ്‌ട്രേഷന് മതപരമായ ഒരു രേഖയും ഇനിയും ഹാജരാക്കില്ല. ഇപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലേ എന്ന ചോദ്യവുമായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കിരണ്‍ കെ. കൃഷ്ണ. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ മതാചാരപ്രകാരം വിവാഹിതനായിരിക്കണമെന്നതാണ് നിയമമെന്ന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയരാജന്‍ പറഞ്ഞു. ഇതിന്റെ സാക്ഷ്യപത്രം അപേക്ഷകന്‍ ഹാജരാക്കാത്തതാണ് രജിസ്‌ട്രേഷന് തടസ്സമായത്.

Friday, June 14, 2013

എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...

മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി. ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും. Mathrubhumi

Thursday, January 24, 2013

പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു...


നബിദിനാഘോഷ പരിപാടിക്കായി മഹല്ലില്‍ നിന്നു പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പൂച്ചോലമാട് കാപ്പന്‍ മുഹമ്മദ്ഹാജിയുടെയും കുഞ്ഞാച്ചുവിന്റെയും മകനായ മുജീബ്(32)ആണു മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൂച്ചോലമാട് അങ്ങാടിയിലാണ് സംഭവം. മഹല്ലിലെ വിവിധ വീടുകളില്‍ നിന്ന് മുജീബിന്റെ നേതൃത്വത്തില്‍ സംഭാവനയായി പിരിച്ചെടുത്ത തേങ്ങ മുക്കുമ്മല്‍ സിറാജ് എന്നയാളും കൂട്ടുകാരനും തുച്ഛമായ വിലക്ക് തന്നിഷ്ടപ്രകാരം കച്ചവടമുറപ്പിച്ചുവത്രെ. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിറാജും കൂട്ടാളിയായ പടപ്പറമ്പിലെ നെടുമ്പള്ളി സൈതലവിയും ചേര്‍ന്ന് മുജീബിനെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സിറാജും സൈതലവിയും ഓടി രക്ഷപ്പെട്ടു. വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതികള്‍ക്കു വേണ്ടി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്. മക്കയില്‍ ജോലിക്കാരനായ മുജീബ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച പൂച്ചോലമാട് മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Wednesday, January 16, 2013

സ്‌കൂള്‍ യുവജനോത്സവം : സംസ്‌കൃത സെമിനാര്‍ 16 ന്


53 - മത് സ്‌കൂള്‍ കലോത്സവത്തോടൊപ്പം നടത്തുന്ന സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി ജനുവരി 16 ന് രാവിലെ ഒമ്പതിന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ സംസ്‌കൃത സെമിനാറും പണ്ഡിത സമാദരണവും നടത്തും. മേല്പത്തൂരില്‍ നിന്നും സംസ്‌കൃതോത്സവ കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം.എസ് ശര്‍മ കൊണ്ടുവരുന്ന ദീപശിഖ ചെയര്‍മാന്‍ എം.പി അബ്ദുസമദ് സമദാനി ഏറ്റുവാങ്ങും. ഇ. റ്റി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷനാവും. പി ഉബൈദുള്ള എം.എല്‍.എ സംസ്‌കൃത പണ്ഡിതന്മാരെ പൊന്നാടയണിയിച്ച് ആദരിക്കും.

Thursday, December 13, 2012

വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...


വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി. മൂന്നിയൂര്‍ വെളിമുക്ക്‌ പന്നിക്കോട്ടുംപടിയില്‍ വെളിമുക്ക്‌ ചാനത്ത്‌ വീട്ടില്‍ സഫിയയാണു പരാതിക്കാരി. ഇന്നലെ പുലര്‍ച്ചേ മൂന്നരയോടെയാണ്‌ സംഭവം. സഫിയയുടെ മാതാവ്‌ പ്രഭാത നമസ്‌ക്കാരത്തിന്‌ തയ്യാറെടുക്കുന്നതിനായി വീടിന്‌ പുറത്തേക്കിറങ്ങിയ സമയത്ത്‌ മാതാവിന്റെ വായില്‍ തുണി തിരുകി രണ്ടു പവനോളം ആഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ കയറിയ മോഷ്‌ടാവ്‌ സഫിയയുടെ ദേഹത്തുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന മാലയും മോഷ്‌ടിച്ചു.സഫിയയുടെ വള ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ സഫിയ ഉറക്കമുണരുകയായിരുന്നു.തുടര്‍ന്ന്‌ ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെട്ടു. വാതില്‍ തുറന്നു കിടക്കുന്നതുകണ്ട സഫിയ പുറത്തേക്ക്‌ നോക്കിയപ്പോള്‍ മാതാവ്‌ വായില്‍ തുണി തിരുകിയ നിലയില്‍ നിലത്ത്‌ വീണു കിടക്കുന്നതായി കണുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ സഫിയ പരാതി നല്‍കി. പോലീസ്‌ അന്വേഷണം നടത്തി വരുന്നു.

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.

Tuesday, October 16, 2012

വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...


വിലക്കുകള്‍ ഫലവത്താകുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു. ഏറെയും പെണ്‍കുട്ടികളാണ്‌ ചതിക്കുഴിയില്‍ വീഴുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്‌ അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ വരെ രഹസ്യമായി സദാസമയവും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. കോളജ്‌ കാമ്പസ്‌ വിട്ടു കഴിഞ്ഞാല്‍ ബസ്‌യാത്രക്കിടയിലും ടൗണിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വീഡിയോ ചിത്രങ്ങള്‍ കണ്ടും സമയം കളയുന്ന വിദ്യാര്‍ഥികളെ കാണാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവാതെ അധ്യാപകര്‍ വിഷമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഉപയോഗം കുറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ക്കു വരെ കാമറയും ബ്ലൂടൂത്തും മറ്റു സൗകര്യമുള്ള മൊബൈല്‍ ഫോണുകളുണ്ട്‌. ആണ്‍കുട്ടികളില്‍ നിന്ന്‌ അശ്ലീല ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ വാങ്ങി പെണ്‍കുട്ടികളും ഇത്‌ കാണുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെ ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ മാനം വളരെയധികം മാറിയിട്ടുണ്ട്‌.
വിനോദത്തിനു വേണ്ടി ഒരു പരിധിവരെ എന്തുമാവാം എന്ന ചിന്താഗതിയിലേക്കുമാറിക്കൊണ്ടിരിക്കുകയാണ്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വരെ. ഇവിടെയാണ്‌ മൊബൈല്‍ ഫോണുകള്‍ വില്ലനാകുന്നത്‌. രണ്ടു മാസം മുമ്പ്‌ കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന്‌ കോഴിക്കോട്‌ സ്വദേശിയെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവിടെയും വില്ലനായത്‌ മൊബൈല്‍ ഫോണ്‍. യാദൃശ്‌ചികമായി പരിചയപ്പെട്ട യുവാവുമായി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ അടുത്തു. അധികം വൈകാതെ ഇരുവരും ഒരുമിച്ച്‌ പല സ്‌ഥലത്തും കറങ്ങാന്‍ പോയി. അവസാനം പിടിക്കപ്പെട്ടപ്പോള്‍ മാനക്കേട്‌ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മാത്രം. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അധ്യാപകര്‍ പിടിച്ചിരുന്നു. മെമ്മറി കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അധ്യാപകര്‍ ഞെട്ടി. മെമ്മറി കാര്‍ഡുകളില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സ്‌ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുമ്പ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ പോലീസ്‌ ഇടയ്‌ക്കിടെ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാത്തത്‌ അശ്ലീല ചിത്രങ്ങളുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ട്‌. ....
ചില സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയപ്പോള്‍ സമീപത്തുള്ള കടകളില്‍ കൊടുത്ത്‌ വൈകുന്നേരം തിരിച്ചുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണി പോലും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍വരെ മൊബൈല്‍ ഫോണിന്റെ ഇരകളാണ്‌. കുട്ടികള്‍ ചതിക്കുഴികളില്‍ അകപ്പെടുമ്പോഴാണ്‌ രക്ഷിതാക്കള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്‌. പരീക്ഷകളില്‍ പാസാകുമ്പോള്‍ രക്ഷിക്കാക്കള്‍ മക്കള്‍ക്ക്‌ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്ന രീതിയാണിന്ന്‌ നിലവിലുള്ളത്‌. രാത്രി പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഫോണുകളിലാണ്‌ പല വിദ്യാര്‍ഥികളും ഏറെ സമയം ചെലവഴിക്കുന്നത്‌. പി.ടി.എ യോഗത്തില്‍ അധ്യാപകര്‍ ഉദാഹരണം സഹിതം വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും പല രക്ഷിതാക്കള്‍ക്കും മക്കളെ നിയന്ത്രിക്കാനാവുന്നില്ലെന്നതാണ്‌ സത്യം. link by mangalam