FLASH NEWS

Thursday, December 13, 2012

വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...


വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി. മൂന്നിയൂര്‍ വെളിമുക്ക്‌ പന്നിക്കോട്ടുംപടിയില്‍ വെളിമുക്ക്‌ ചാനത്ത്‌ വീട്ടില്‍ സഫിയയാണു പരാതിക്കാരി. ഇന്നലെ പുലര്‍ച്ചേ മൂന്നരയോടെയാണ്‌ സംഭവം. സഫിയയുടെ മാതാവ്‌ പ്രഭാത നമസ്‌ക്കാരത്തിന്‌ തയ്യാറെടുക്കുന്നതിനായി വീടിന്‌ പുറത്തേക്കിറങ്ങിയ സമയത്ത്‌ മാതാവിന്റെ വായില്‍ തുണി തിരുകി രണ്ടു പവനോളം ആഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ കയറിയ മോഷ്‌ടാവ്‌ സഫിയയുടെ ദേഹത്തുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന മാലയും മോഷ്‌ടിച്ചു.സഫിയയുടെ വള ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ സഫിയ ഉറക്കമുണരുകയായിരുന്നു.തുടര്‍ന്ന്‌ ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെട്ടു. വാതില്‍ തുറന്നു കിടക്കുന്നതുകണ്ട സഫിയ പുറത്തേക്ക്‌ നോക്കിയപ്പോള്‍ മാതാവ്‌ വായില്‍ തുണി തിരുകിയ നിലയില്‍ നിലത്ത്‌ വീണു കിടക്കുന്നതായി കണുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ സഫിയ പരാതി നല്‍കി. പോലീസ്‌ അന്വേഷണം നടത്തി വരുന്നു.

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.

Tuesday, October 16, 2012

വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...


വിലക്കുകള്‍ ഫലവത്താകുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു. ഏറെയും പെണ്‍കുട്ടികളാണ്‌ ചതിക്കുഴിയില്‍ വീഴുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്‌ അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ വരെ രഹസ്യമായി സദാസമയവും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. കോളജ്‌ കാമ്പസ്‌ വിട്ടു കഴിഞ്ഞാല്‍ ബസ്‌യാത്രക്കിടയിലും ടൗണിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വീഡിയോ ചിത്രങ്ങള്‍ കണ്ടും സമയം കളയുന്ന വിദ്യാര്‍ഥികളെ കാണാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവാതെ അധ്യാപകര്‍ വിഷമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഉപയോഗം കുറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ക്കു വരെ കാമറയും ബ്ലൂടൂത്തും മറ്റു സൗകര്യമുള്ള മൊബൈല്‍ ഫോണുകളുണ്ട്‌. ആണ്‍കുട്ടികളില്‍ നിന്ന്‌ അശ്ലീല ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ വാങ്ങി പെണ്‍കുട്ടികളും ഇത്‌ കാണുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെ ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ മാനം വളരെയധികം മാറിയിട്ടുണ്ട്‌.
വിനോദത്തിനു വേണ്ടി ഒരു പരിധിവരെ എന്തുമാവാം എന്ന ചിന്താഗതിയിലേക്കുമാറിക്കൊണ്ടിരിക്കുകയാണ്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വരെ. ഇവിടെയാണ്‌ മൊബൈല്‍ ഫോണുകള്‍ വില്ലനാകുന്നത്‌. രണ്ടു മാസം മുമ്പ്‌ കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന്‌ കോഴിക്കോട്‌ സ്വദേശിയെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവിടെയും വില്ലനായത്‌ മൊബൈല്‍ ഫോണ്‍. യാദൃശ്‌ചികമായി പരിചയപ്പെട്ട യുവാവുമായി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ അടുത്തു. അധികം വൈകാതെ ഇരുവരും ഒരുമിച്ച്‌ പല സ്‌ഥലത്തും കറങ്ങാന്‍ പോയി. അവസാനം പിടിക്കപ്പെട്ടപ്പോള്‍ മാനക്കേട്‌ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മാത്രം. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അധ്യാപകര്‍ പിടിച്ചിരുന്നു. മെമ്മറി കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അധ്യാപകര്‍ ഞെട്ടി. മെമ്മറി കാര്‍ഡുകളില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സ്‌ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുമ്പ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ പോലീസ്‌ ഇടയ്‌ക്കിടെ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാത്തത്‌ അശ്ലീല ചിത്രങ്ങളുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ട്‌. ....
ചില സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയപ്പോള്‍ സമീപത്തുള്ള കടകളില്‍ കൊടുത്ത്‌ വൈകുന്നേരം തിരിച്ചുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണി പോലും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍വരെ മൊബൈല്‍ ഫോണിന്റെ ഇരകളാണ്‌. കുട്ടികള്‍ ചതിക്കുഴികളില്‍ അകപ്പെടുമ്പോഴാണ്‌ രക്ഷിതാക്കള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്‌. പരീക്ഷകളില്‍ പാസാകുമ്പോള്‍ രക്ഷിക്കാക്കള്‍ മക്കള്‍ക്ക്‌ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്ന രീതിയാണിന്ന്‌ നിലവിലുള്ളത്‌. രാത്രി പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഫോണുകളിലാണ്‌ പല വിദ്യാര്‍ഥികളും ഏറെ സമയം ചെലവഴിക്കുന്നത്‌. പി.ടി.എ യോഗത്തില്‍ അധ്യാപകര്‍ ഉദാഹരണം സഹിതം വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും പല രക്ഷിതാക്കള്‍ക്കും മക്കളെ നിയന്ത്രിക്കാനാവുന്നില്ലെന്നതാണ്‌ സത്യം. link by mangalam

Sunday, October 7, 2012

തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ നീണ്ട നിര....


ജനപ്രതിനിധികളും മതനേതാക്കളുമടക്കം നിരവധി പേര്‍ ആദ്യദിവസം തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ്ബഷീര്‍, എം.ഐ. ഷാനവാസ്, മന്ത്രി എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എ.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ എത്തി. ആദ്യവിമാനത്തില്‍ 138 പുരുഷന്മാരും 162 സ്ത്രീകളുമാണുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തില്‍ 116 പുരുഷന്മാരും 134 സ്ത്രീകളുമടക്കം 250 തീര്‍ത്ഥാടകരാണ് പുറപ്പെട്ടത്. പ്രാര്‍ഥനയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. www.mathrubhumi.com

കുറ്റിപ്പുറത്ത് 30,000 പാക്കറ്റ്‌ ഹാന്‍സ് പിടികൂടി


വിപണിയില്‍ 6 ലക്ഷം രൂപ വില വരുന്ന ഹാന്‍സ് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടി. കുറ്റിപ്പുറം സ്റ്റേഷന്‍ കന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് ഹാന്‍സ് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ എ.എം സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് നിരോധിച്ച ഹാന്‍സ് പിടികൂടിയത്. 30,000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. 1500 എണ്ണം വീതമുള്ള രണ്ട് കാര്‍ട്ടണുകളിലായി പത്ത് വലിയ പെട്ടികളിലാണ് ഹാന്‍സ് കുറ്റിപ്പുറത്ത് എത്തിച്ചത്. ഈറോഡ് ജംഗ്ഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പത്ത് പെട്ടികള്‍ റെയില്‍വെയുടെ അനുമതിയോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവ ബുക്ക് ചെയ്തയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിരോധനമില്ലാത്തതിനാല്‍ 5 രൂപ വിലയുള്ള പാക്കറ്റ് സംസ്ഥാനത്തെത്തിച്ചാല്‍ 30 രൂപ വിലക്കാണ് വില്‍പന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ ഹാന്‍സ് വേട്ട നടത്തിയതോടെ ഹാന്‍സിന്റെ മൊത്തവിതരണം കുറ്റിപ്പുറത്തേക്ക് മാറ്റുകയായിരുന്നു. പിടിച്ചെടുത്ത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ച ഹാന്‍സ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഹാന്‍സ് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. by http://www.madhyamam.com

Wednesday, August 15, 2012

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനും ചികിത്സയ്‌ക്കും ഇനി പണം വേണ്ട....

സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവവും മാതാവിന്റെയും കുട്ടിയുടെയും ചികിത്സയും ഇനി പൂര്‍ണമായും സൗജന്യം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു കീഴില്‍ ജനനി ശിശുസുരക്ഷാ കാര്യക്രം (ജെ.എസ്‌.എസ്‌.കെ.) പദ്ധതിയിലൂടെയാണിതു നടപ്പാക്കുന്നത്‌. ജെ.എസ്‌.എസ്‌.കെയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ തൈക്കാട്‌ ഗവ. ആശുപത്രിയില്‍ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. ജില്ലയില്‍ പദ്ധതിയുടെ ഉദ്‌ഘാടനം 17 നു രാവിലെ 10.30 ന്‌ മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ദേശീയതലത്തില്‍ മാതൃ-ശിശു മരണ നിരക്ക്‌ പരമാവധി കുറയ്‌ക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണ്‌. നിര്‍ധനര്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു വരുന്നതിനും പോകുന്നതിനും 500 രൂപ ലഭിക്കുന്നതോടൊപ്പം സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഒരു വിധത്തിലുളള പണച്ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്കുണ്ടാകുന്നില്ല എന്നതാണ്‌ പദ്ധതിയുടെ സവിശേഷത. പ്രസവിച്ച്‌ 30 ദിവസത്തിനകം ആശുപത്രികളിലെത്തുന്ന ഓരോ തവണയും 500 രൂപ വീതം ലഭിക്കും. പുതുതായി ജനിക്കുന്ന കുട്ടിക്ക്‌ അസുഖമുണ്ടെങ്കില്‍ 30 ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും. സാധാരണ പ്രസവത്തിനു മൂന്നു ദിവസവും സിസേറിയന്‌ ഏഴ്‌ ദിവസവും ആശുപത്രിയില്‍ താമസിക്കാം. രോഗനിര്‍ണയം, ഭക്ഷണം, മരുന്നുകള്‍, രക്‌തം ആവശ്യമുളള രോഗികള്‍ക്കു രക്‌തം എന്നിവ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ഭക്ഷണക്രമം: രാവിലെ ഏഴിന്‌ ബെഡ്‌ കോഫി, എട്ടിന്‌ പ്രഭാത ഭക്ഷണം, 10ന്‌ പഴവര്‍ഗങ്ങള്‍, ഉച്ചയ്‌ക്ക് ഒന്നിന്‌ ഉച്ച ഭക്ഷണം, നാലിന്‌ ചായയും പലഹാരവും, 7.30ന്‌ അത്താഴം. കൂടുതല്‍ ചികിത്സയ്‌ക്ക് വേണ്ടി മറ്റ്‌ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്‌താല്‍ ആ ആശുപത്രിയിലേക്കും അവിടെനിന്നു തിരിച്ചു വീട്ടിലെത്തുന്നതിനുമുള്ള വാഹന വാടക ലഭിക്കും. ഗര്‍ഭിണികള്‍ക്കും അസുഖബാധിതരായ നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യ സുരക്ഷയ്‌ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുകയും അമിത ചെലവ്‌ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ പദ്ധതി ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ രാജ്യത്തെ ഒരു കോടി ഗര്‍ഭിണികള്‍ക്ക്‌ പ്രയോജനം ചെയ്യും. 1100 കോടിരൂപയാണ്‌ 2011-12 വര്‍ഷത്തേക്ക്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുക. സാധാരണ പ്രസവത്തിന്‌ 1650 രൂപയും സിസേറിയന്‌ 3300 രൂപയും ചെലവഴിക്കാം. കേരളത്തിലെ ഇപ്പോഴത്തെ മാതൃമരണ നിരക്ക്‌ 81 (ഒരു ലക്ഷത്തിന്‌) ആണെങ്കിലും ദേശീയ ശരാശരി 212 ആണ്‌. മുഴുവന്‍ പ്രസവവും ആശുപത്രികളിലായാല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണ നിരക്ക്‌ ഇനിയും കുറയ്‌ക്കാന്‍ കഴിയും. ജില്ലയ്‌ക്ക് ജെ.എസ്‌.എസ്‌.കെ. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്‌ 4.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഗര്‍ഭിണികള്‍ക്ക്‌ 3.89 കോടിയും നവജാതശിശുക്കളുടെ ചികിത്സയ്‌ക്ക് 27.10 ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌. പുതുതായി ജനിക്കുന്ന 15% കുട്ടികള്‍ക്കും അസുഖങ്ങളുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഒരു കുട്ടിക്ക്‌ 700 രൂപ വരെ ചെലവഴിക്കാം.

Friday, June 29, 2012

81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....

വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്‌. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത്‌ തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത്‌ 81.30 രൂപ. വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു സാധാരണക്കാരനും പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ്‌ കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ്‌ പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്‌. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്‌, മണ്ണിര കമ്പോസ്‌റ്റിംഗ്‌, ജൈവഭരണി, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ്‌ സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക. നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ്‌ രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന്‌ 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന്‌ 10000 രൂപയുമാണ്‌. ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റിന്‌ 50 ശതമാനം സബ്‌സിഡിയുണ്ട്‌. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ ആന്‍ഡ്‌ റീ പ്രോസസിംഗ്‌ യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ്‌ ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച്‌ യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ്‌ ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക്‌ കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ്‌ കോക്കൂര്‍ പങ്കെടുത്തു. mangalam..