FLASH NEWS

Wednesday, January 4, 2012

രണ്ടാം ദിനത്തിലും വേങ്ങര ഉപജില്ല മുന്നില്‍......

മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടു ദിവസം പിന്നിട്ടതോടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല മുന്നേറ്റം തുടരുന്നു. 37 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ വേങ്ങരക്ക്‌ 109 പോയിന്റുണ്ട്‌. 105 പോയിന്റോടെ മങ്കടയാണ്‌ രണ്ടാം സ്‌ഥാത്ത്‌. 102 പോയിന്റുള്ള എടപ്പാള്‍ മൂന്നാം സ്‌ഥാനത്താണ്‌.

യു. പി.വിഭാഗത്തില്‍ ഏഴിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ഉപജില്ല ഒന്നാം സ്‌ഥാനത്താണ്‌. 30 പോയിന്റ്‌. മഞ്ചേരി (26), വണ്ടൂര്‍(22) എന്നിവയാണു രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍.

44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 117 പോയിന്റുമായി വേങ്ങര മുന്നില്‍. 116 പോയിന്റുമായി നിലമ്പൂര്‍ ഉപജില്ല തൊട്ടുപിറകിലുണ്ട്‌. 110 പോയിന്റുമായി മലപ്പുറമാണ്‌ മൂന്നാം സ്‌ഥാനത്ത്‌. യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 54 പോയിന്റോടെ നിലമ്പൂര്‍ ഒന്നാം സ്‌ഥാത്ത്‌. 53 പോയിന്റുമായി മങ്കട രണ്ടാമതും 52 പോയിന്റുമായി പരപ്പങ്ങാടി മൂന്നാമതുമാണ്‌. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോല്‍സവത്തില്‍ മലപ്പുറം 46 പോയിന്റുമായി ഒന്നാം സ്‌ഥാത്താണ്‌. പരപ്പങ്ങാടിയാണ്‌ രണ്ടാമത്‌, 45 പോയിന്റ്‌. 42 പോയിന്റുമായി എടപ്പാള്‍ മൂന്നാം സ്‌ഥാത്താണ്‌.

അറബി കലോത്സവത്തില്‍ യു. പി വിഭാഗത്തില്‍ മേലാറ്റൂര്‍ 35 പോയിന്റോടെ ഒന്നാം സ്‌ഥാത്താണ്‌. മഞ്ചേരി 33 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 49 പോയിന്റുമായി പരപ്പങ്ങാടിയാണ്‌ ഒന്നാമത്‌. 45 പോയന്റുള്ള മലപ്പുറം, പെരിന്തല്‍മണ്ണ ഉപജില്ലകള്‍ രണ്ടാമത്‌. 44 പോയിന്റുമായി വേങ്ങര, അരീക്കോട്‌ എന്നിവരാണ്‌ മൂന്നാമത്‌.........

Tuesday, January 3, 2012

Mailanchi Remix.(മൈലാഞ്ചി )

ബ്യൂട്ടിഫുള്‍ കോപ്പിയടി!




കഥയുടെ പുതുമ കൊണ്ടും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്‍ 'ഇന്‍ടച്ചബിള്‍'എന്ന ഫ്രെഞ്ച്‌ ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഒലിവര്‍ നകാച്ചെയും എറിക്‌ ടൊലെ ഡാനോയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്‍ടച്ചബിള്‍ പറയുന്നത്‌ സാഹസികമായ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട്‌ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്‌.

ഡ്രിസ്സ്‌ വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന്‌ വരുന്ന ആളാണ്‌. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ്‌ ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്‌. തുടര്‍ന്ന്‌ ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത്‌ ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത്‌ ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്‌ സ്‌റ്റീഫന്‍ ലൂയിസ്‌ എന്നാണ്‌. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ ഒരു നാള്‍ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന്‌ സ്വത്തിന്‌ അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്‌. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന്‌ അകലമിട്ട്‌ കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട്‌ ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ്‌ മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌.

ഫ്രാന്‍കോയിസ്‌ ക്‌ളൂസെറ്റും ഒമാര്‍സിയുമാണ്‌ യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്‌ ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക്‌ പ്രേരണയായത്‌. 2011 നവംബര്‍ 2 ന്‌ റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്‌. 2011 ഡിസംബര്‍ 2 നാണ്‌ ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്‌ സാമ്യമുണ്ടെന്ന്‌ പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്‌ മേനോന്റെയാണ്‌ ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്‌.

പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച്‌ വച്ചിരിക്കയാണെന്നും പറഞ്ഞ്‌ ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മുമ്പ്‌ വിവാദമായിരുന്നു.
mangalam

ജൂനിയര്‍ സച്ചിന്‍ എറിഞ്ഞു തുടങ്ങി....


മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ക്രിക്കറ്റില്‍ കരിയര്‍ തേടുകയാണു മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനൊപ്പമുള്ള അര്‍ജുന്‍ ഇന്നലെ പിതാവിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.

മൂര്‍ പാര്‍ക്കില്‍ പരിശീലന ഗ്രൗണ്ടില്‍ പിതാവിനെതിരേ തന്നെ പന്തെറിയാനും അര്‍ജുന്‍ തയാറായി. ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ ഇന്നു തുടങ്ങുന്ന രണ്ടാം ടെസ്‌റ്റിനുള്ള തയാറെടുപ്പുകളില്‍ മുഴുകിയപ്പോള്‍ ടീമംഗത്തെപ്പോലെ അര്‍ജുനും കളംനിറഞ്ഞു. മെല്‍ബണ്‍ ടെസ്‌റ്റില്‍ 122 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനാല്‍ ടീമിന്റെ ബാറ്റിംഗ്‌ പരിശീലനം ഗൗരവമേറിയതായിരുന്നു. അതുകൊണ്ടു തന്നെ അര്‍ജുനിന്‌ പാഡണിയാന്‍ അവസരം കിട്ടിയില്ല. സച്ചിന്‍ വലംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കില്‍ അര്‍ജുന്‍ ഇടംകൈയന്‍ പേസറും ബാറ്റ്‌സ്മാനുമാണെന്ന വ്യത്യാസമുണ്ട്‌.

പിതാവിന്റെ നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ്‌ തന്നെ ബാധിക്കുന്നേയില്ലെന്ന പോലെയായിരുന്നു അര്‍ജുനിന്റെ ബൗളിംഗ്‌. നവംബറില്‍ മുംബൈയില്‍ നടന്ന ഇന്റര്‍സ്‌കൂള്‍ മത്സരത്തിലാണ്‌ അര്‍ജുനിന്റെ പ്രതിഭ ലോകം ആദ്യമായാണ്‌ അറിയുന്നത്‌. ഹാരിസ്‌ ഷീല്‍ഡ്‌ സ്‌കൂള്‍സ്‌ കോമ്പറ്റീഷനില്‍ ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിനു വേണ്ടി കളിക്കാനിറങ്ങി ആദ്യ മത്സരത്തില്‍ തന്നെ 12 വയസുകാരനായ അര്‍ജുന്‍ 22 റണ്‍സ്‌ വഴങ്ങി എട്ടു വിക്കറ്റെടുത്തിരുന്നു. സച്ചിന്‍ ജൂനിയറിന്റെ ഇടംകൈയന്‍ പേസിന്റെ കൃത്യതയിലും സ്വിംഗിലും എതിരാളികള്‍ വലഞ്ഞു. ബാറ്റ്‌സ്മാനെന്നതിലുപരി ബൗളറായാകും അര്‍ജുന്‍ മുന്നേറുകയെന്ന്‌ അന്നു തന്നെ മാധ്യമങ്ങള്‍ വിലയിരുത്തി. ഇന്ത്യയുടെ രോഹിത്‌ ശര്‍മയ്‌ക്കെതിരേ അര്‍ജുന്‍ എറിഞ്ഞ പന്ത്‌ പ്രതിഭാസ്‌പര്‍ശമുള്ളതായിരുന്നെന്നാണു റിപ്പോര്‍ട്ട്‌. പന്തിന്റെ എവേ മൂവ്‌മെന്റ്‌ രോഹിത്‌ ശര്‍മയെ പൂര്‍ണമായും കമ്പളിപ്പിച്ചു.

വേങ്ങര മണ്ഡലത്തില്‍ തന്റെ പ്രചരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയില്ലെന്നു കെ.പി. ഇസ്‌മായില്‍......

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിയായി വേങ്ങരയില്‍ മല്‍സരിച്ച തന്റെ പ്രചാരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയിട്ടില്ലെന്നു കെ.പി. ഇസ്‌മായില്‍. ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ്‌ കൂടിയാണിദ്ദേഹം. പ്രചാരണച്ചെലവിനായി പണം സ്വരൂപിക്കാന്‍ പലരേയും തങ്ങള്‍ സമീപിച്ചപ്പോള്‍ അതു വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നാണു പറഞ്ഞത്‌. വേങ്ങരയില്‍ പ്രചരണത്തിനായി വി.എസ്‌. അച്യുതാനന്ദന്‍ എത്തിയിരുന്നെങ്കിലും അതു സി.പി.എമ്മിന്റെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഐ.എന്‍.എല്‍. കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ വി.എസ്‌. വേങ്ങരയില്‍ പ്രചരണത്തിനെത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മല്‍സരിച്ച ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി ദുര്‍ബലനായതു കൊണ്ടാണ്‌ ലീഗ്‌ സ്‌ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്ന സി.പി.എമ്മിന്റെ പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌. എന്നാല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ്‌. തന്നെ ദുര്‍ബലമാണെന്ന്‌ കെ.പി. ഇസ്‌മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ്‌ വേങ്ങര. ഇവിടെ സി.പി.എമ്മിലെ ചില നേതാക്കള്‍ ലീഗ്‌ സ്‌ഥാനാര്‍ഥിയുടെ ആശ്രിതരും ഒറ്റുകാരുമാണ്‌. ഈ വസ്‌തുത ജില്ലയിലെ മറ്റിടങ്ങളിലെ സി.പി.എം. പ്രവര്‍ത്തകര്‍ അറിയുന്നതു തടയാനാണ്‌ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിക്കെതിരെ നുണപ്രചാരണം നടത്തുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കണക്കുവെച്ചു നോക്കിയാല്‍ വേങ്ങരയില്‍ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി അല്ലായിരുന്നൂവെങ്കില്‍ എല്‍.ഡി.എഫിന്‌ കെട്ടിവെച്ച കാശുപോലും കിട്ടുമായിരുന്നില്ല. കാലങ്ങളായി എല്‍.ഡി.എഫിനൊപ്പം നിന്നു പ്രവര്‍ത്തിക്കുന്നവരാണ്‌ ഐ.എന്‍.എല്‍. എന്നാല്‍ കൂടെ നില്‍ക്കുന്നവരെ സമൂഹമധ്യത്തില്‍ അപഹസിക്കുന്ന പ്രചരണങ്ങളില്‍ നിന്ന്‌ സി.പി.എം. നേതൃത്വം പിന്‍മാറണമെന്നും ഇതു രാഷ്‌ട്രീയ മാന്യതക്കു ചേര്‍ന്നതല്ലെന്നും കെ.പി. ഇസ്‌മായില്‍ പറഞ്ഞു.
mangalam

പുതുവര്‍ഷത്തലേന്ന് തിരൂരില്‍ വിറ്റത് 15.5 ലക്ഷത്തിന്‍െറ മദ്യം....


പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പറേഷന്‍െറ തിരൂരിലെ ചില്ലറ വില്‍പനശാലയില്‍ വിറ്റത് 15.5 ലക്ഷത്തിന്‍െറ മദ്യം. 17.55 ലക്ഷത്തിന്‍െറ മദ്യം വിറ്റ് പൊന്നാനിയിലെ ചില്ലറ വില്‍പനശാല ഇഞ്ചോടിഞ്ച് മത്സരത്തില്‍ തിരൂരിനെ ‘മറികടന്നു’.
മദ്യവില്‍പനയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ സമയത്ത് 16 ലക്ഷത്തിന്‍െറ വില്‍പനയാണ് പൊന്നാനിയില്‍ നടന്നത്. ഇത്തവണ റെക്കോഡ് തിരുത്തിയാണ് ജില്ലയിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചത്.
കഴിഞ്ഞ പുതുവത്സരത്തലേന്ന് പൊന്നാനിയിലെ മദ്യവില്‍പന 16.5 ലക്ഷത്തിന്‍െറതായിരുന്നു. എടപ്പാളിലും ഇത്തവണ മദ്യവില്‍പന പൊടിപൊടിച്ചു. 13.5 ലക്ഷത്തിന്‍െറ വില്‍പനയാണ് ഇവിടെ നടന്നത്.
കഴിഞ്ഞ വര്‍ഷം ഇവിടെ 11 ലക്ഷത്തിന്‍െറ മദ്യമാണ് വിറ്റത്. പൊന്നാനി, എടപ്പാള്‍ മേഖലയിലെ ബാറുകളിലും അംഗീകൃതവും അല്ലാത്തതുമായ മദ്യവില്‍പനശാലകളില്‍ നടന്ന മദ്യവ്യാപാരത്തിന്‍െറ കണക്ക് ഇതിന് പുറമെയാണ്. കള്ളുഷാപ്പുകളിലെ കച്ചവടം വേറെയും വരും.

തിരൂരില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ കഞ്ചാവ് വേട്ട....

തിരൂര്‍: മേഖലയില്‍ എക്സൈസ് സംഘം ഒരുമാസത്തിനിടെ നടത്തിയ കഞ്ചാവ് വേട്ടയില്‍ മൂന്നാമത്തെ സംഘമാണ് ഞായറാഴ്ച പിടിയിലായത്.
സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന ഇടുക്കി സ്വദേശി മോഹനനും വര്‍ഷങ്ങളോളമായി ചങ്കുവെട്ടി, വൈലത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്ന ബംഗാളി ബാബുവുമാണ് രണ്ട് പൊതികളിലായി മൂന്നുകിലോ കഞ്ചാവുമായി പിടിയിലായത്. ഡിസംബറില്‍ 350 ഗ്രാം കഞ്ചാവുമായി ഓട്ടോയടക്കം ഒരാളെയും 200 ഗ്രാം കഞ്ചാവുമായി മറ്റൊരാളെയും പിടികൂടിയിരുന്നു. ദേശീയപാതയിലെ ചങ്കുവെട്ടി ജങ്ഷന്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി കഞ്ചാവ് വില്‍പനക്കാര്‍ വിഹരിക്കുന്നു.
വൈലത്തൂര്‍ മേഖലയിലാണ് കൂടുതല്‍ വില്‍പനയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. മുപ്പതോളം പേര്‍ വര്‍ഷങ്ങളായി മേഖലയില്‍ കഞ്ചാവ് വില്‍പനക്കാരായുണ്ടെന്നും ഞായറാഴ്ച പിടികൂടിയ ബംഗാളി ബാബു സ്ഥിരം വില്‍പനക്കാരില്‍ ഒരാളാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഞ്ചാവ് പിടിച്ചാല്‍ സാക്ഷികളായി ഒപ്പിടാന്‍ ആരും മുന്നോട്ടു വരാറില്ളെങ്കിലും ഞായറാഴ്ച ചങ്കുവെട്ടിയില്‍ രണ്ടു പേര്‍ സന്നദ്ധരായി വന്നത് അഭിനന്ദനാര്‍ഹവും പുതിയ അനുഭവവുമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.