FLASH NEWS

Thursday, October 20, 2011

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഡയറക്ടറി ഇപ്പോള്‍ ബുക്ക് ചെയ്യാം...

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിന് ലഭ്യമാകുന്ന സഹായങ്ങളെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്‌കോളര്‍ഷിപ്പ് ഡയറക്ടറിക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍, വിദേശ രാജ്യങ്ങള്‍, എംബസികള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയ ആയിരത്തോളം സ്ഥാപനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ്, എന്‍സേവ്‌മെന്റ്, സാമ്പത്തിക സഹായം എന്നിവയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന സമഗ്ര ഡയറക്ടറിയാണിത്. മെഡിക്കല്‍, എഞ്ചിനിയറിങ്, മറ്റ് പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ സ്‌കൂള്‍തലം മുതല്‍ പി.എച്ച്.ഡി വരെയുള്ളവര്‍ക്ക് ലഭിക്കുന്നതാണ് ഓരോ സ്‌കോളര്‍ഷിപ്പും.
ഓരോ ജില്ലയില്‍ നിന്നും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 460 രൂപ മുഖവിലയുള്ള ഡയറക്ടറി 300 രൂപയ്ക്ക് ലഭിക്കും. ഡയറക്ടറി ആവശ്യമുള്ളവര്‍ ഡയറക്ടര്‍, എസ്.ആര്‍.സി കേരള, മെഡിക്കല്‍ കോളജ്, കോഴിക്കോട് 673 008 വിലാസത്തില്‍ മണിയോര്‍ഡര്‍ അയച്ചാല്‍ ലഭിക്കും. ഡയറക്ടറി 9539144473 നമ്പറില്‍ ബുക്ക് ചെയ്യാം

അപൂര്‍വ രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു...

എടപ്പാള്‍: അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന യുവാവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ അശ്രാന്ത പരിശ്രമത്തില്‍. കാലടി പഞ്ചായത്തിലെ പോത്തനൂര്‍ കൊരണപറ്റ അബ്ദുട്ടി- ഫാത്തിമ ദമ്പതികളുടെ ഏക മകനായ ഉബൈദ് (30) ആണ് ശരീരത്തില്‍ ചെമ്പിന്‍െറ അംശം കൂടുതലാകുന്നതിനാലുണ്ടാകുന്ന വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത്.
ഏഴ് വര്‍ഷത്തിലധികമായി രോഗം പിടികൂടിയിട്ട്. ചികിത്സക്കായി ഇതിനകം വലിയ സംഖ്യ ചെലവഴിച്ചു.
രണ്ടാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഉബൈദിന്‍െറ കരള്‍ അറുപത് ശതമാനം നശിച്ചതായി കണ്ടെത്തി. കരള്‍ മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ അസുഖം ബാധിച്ച് ഉബൈദിന്‍െറ രണ്ട് സഹോദരിമാര്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഈ യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു.
ഉബൈദ് കിടപ്പിലായതോടെ പ്രായമായ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയുമടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. ശസ്ത്രക്രിയാ ഫണ്ട് ശേഖരിക്കുന്നതിന് മഹല്ല് പ്രസിഡന്‍റ് കെ.പി. മാനു ഹാജി ചെയര്‍മാനും എം.വി. മുഹമ്മദ് കുട്ടി കണ്‍വീനറും എന്‍.കെ. സൈനുദ്ദീന്‍ ഹാജി ട്രഷററുമായി ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിന്‍െറ എടപ്പാള്‍ ശാഖയില്‍ ഉബൈദ് ചികിത്സാ സഹായ സമിതിയുടെ പേരിലുള്ള എക്കൗണ്ട് നമ്പര്‍ 257ല്‍ സംഭാവനകള്‍ അയക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു...

മഞ്ചേരിയില്‍ പ്ളാസ്റ്റിക്ക് കവറുകളും പാന്‍മസാലകളും പിടികൂടി...

മൊത്തവില്‍പനക്കുവെച്ച എട്ടുചാക്കോളം പ്ളാസ്റ്റിക് കവറുകളും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പാന്‍മസാലയും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. വിവിധ കച്ചവട സ്ഥാപനങ്ങളില്‍ മൂന്നാഴ്ചയോളം പരിശോധന നടത്തിയാണ് പിടിച്ചെടുത്തത്. കര്‍ശന നിരോധമുണ്ടായിട്ടും 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളാണ് മഞ്ചേരിയില്‍ മൊത്തവിതരണത്തിനെത്തുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നിടങ്ങളിലും പരിശോധിച്ചു. പാന്‍പരാഗ് വില്‍ക്കാനുള്ള നിയന്ത്രണം നീക്കിയതായി കാണിച്ച് കോടതിവിധിയുടെ പകര്‍പ്പ് വ്യാപാരി സംഘടനാ പ്രതിനിധികള്‍ കാണിച്ചു. എന്നാല്‍, നിരോധിത പ്ളാസ്റ്റിക് കവറുകളിലാണ് ഇവ വില്‍ക്കുന്നതെന്നും പൊതുനിയമത്തിന്‍െറ ഭാഗമായി തുടരുന്ന നടപടികളോട് വ്യാപാരികള്‍ സഹകരിക്കണമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്കുട്ടി, ജൂനിയര്‍ എച്ച്.ഐമാരായ മന്‍സൂര്‍ കാരാട്ടുചാലില്‍, കെ.പി. സലീം, ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കലും വ്യാപകമായതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി നഗരസഭയിലേക്ക് ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. ലൈസന്‍സില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ നിരവധിയുണ്ടായിട്ടും അവ കണ്ടില്ളെന്നു നടിച്ചാണ് ചെറുകിട കച്ചവടക്കാര്‍ക്കെതിരെ തിരിഞ്ഞതെന്ന് ഇവര്‍ ആരോപിച്ചു..

Monday, October 17, 2011

ജില്ലാ ആശുപത്രി പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍

ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍. വിജനത മുതലെടുത്താണ് ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നത്.
നേരത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുണ്ടായിരുന്ന ഭാഗമാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങിന് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ നിന്നും റോഡില്‍ നിന്നും ആരുടെയും നോട്ടം എത്തിപ്പെടില്ളെന്നതാണ് സാമൂഹിക വിരുദ്ധര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. ചുറ്റും മരങ്ങളും മതില്‍ക്കെട്ടും ആശുപത്രി കെട്ടിടങ്ങളുമാണെന്നത് സാമുഹിക വിരുദ്ധര്‍ക്ക് സൗകര്യം കൂട്ടുന്നു. ആശുപത്രിയിലേക്കെന്ന വ്യാജേന വളപ്പിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യും.
മദ്യപിക്കാനും അനാശാസത്തിനും പലപ്പോഴും വാഹനങ്ങളില്‍ ഇവിടെ സംഘങ്ങളെത്തുന്നുണ്ട്. കേസുകളുടെ ആവശ്യത്തിനായി ദിവസവും പൊലീസ് രണ്ടും മൂന്നും തവണ ആശുപത്രിയിലെത്താറുണ്ടെങ്കിലും ഇവിടേക്ക് നോട്ടം എത്താറില്ല.
സന്ധ്യയാകുന്നതോടെ ഇവിടം ഇരുട്ടാകുമെന്നതിനാല്‍ മറ്റാരും പാര്‍ക്കിങ് കേന്ദ്രത്തിലെത്താറില്ല. പാര്‍ക്കിങ് കേന്ദ്രത്തോട് ചേര്‍ന്ന പാരാമെഡിക്കല്‍ കെട്ടിടം സാമൂഹിക വിരുദ്ധ കേന്ദ്രമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ഇവിടെ നിന്ന് മദ്യക്കുപ്പികള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ക്കായി ഇവിടം കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ വനിതാ കുളിമുറിയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയിരുന്നു. അതിനെ തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. എക്സറേ, ലാബ്, രക്തബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ പിറകിലായതിനാല്‍ ഇവിടേക്ക് വെളിച്ചമൊരുക്കുക പ്രയാസകരമല്ളെന്ന് ചൂണ്ടിക്കാട്ടുന്നു.

Thursday, October 13, 2011

എസ്.ഐയെ മാറ്റാന്‍ മണല്‍മാഫിയ നാല് ലക്ഷം രൂപ പിരിച്ചു...

മണല്‍മാഫിയക്ക് മൂക്കുകയറിട്ട എസ്.ഐയെ സ്ഥലംമാറ്റാന്‍ അനധികൃത മണല്‍കടവുകളില്‍നിന്ന് നാല് ലക്ഷം രൂപ പിരിച്ചെടുത്തു. തിരൂരങ്ങാടി എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളിയെ സ്ഥലംമാറ്റാനാണ് പണപ്പിരിവ് നടത്തിയത്. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐയാണ് അനില്‍കുമാര്‍. നേരത്തെ വേങ്ങര എസ്.ഐയായിരിക്കെ 150ല്‍പരം അനധികൃത മണല്‍വാഹനങ്ങളാണ് ഇദ്ദേഹം പിടിച്ചത്. പുതിയ ലോറികളടക്കം ഇത്തരത്തില്‍ പിടിച്ചെടുത്തിരുന്നു. കടവുകളില്‍ അടിക്കടി മിന്നല്‍ പരിശോധന നടത്തിയും മണല്‍ വേട്ട തുടര്‍ന്നു. തിരൂരങ്ങാടിയിലെ മണല്‍മാഫിയാ നേതാവിന് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതോടെ എസ്.ഐ മണല്‍ക്കടത്തുകാരെ സഹായിക്കുന്നതായി മാഫിയ വ്യാജ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെച്ച വിവാദ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരിക്കെ മണല്‍മാഫിയക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഐ.ജി ബി. സന്ധ്യ എസ്.ഐ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പി. വിക്രമന്‍ നടത്തിയ വിശദ അന്വേഷണത്തില്‍ എസ്.ഐ കുറ്റക്കാരനല്ളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അനില്‍കുമാറിനെ തിരൂരങ്ങാടി എസ്.ഐയായി നിയമിച്ചത്. ഇതോടെ തിരൂരങ്ങാടിയിലെ കടവുകളില്‍നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇതിന് പരിഹാരം തേടിയാണ് അനില്‍കുമാറിനെ തിരൂരങ്ങാടിയില്‍നിന്ന് മാറ്റാന്‍ മണല്‍മാഫിയ പണം പിരിച്ചത്.
ദിവസം ലക്ഷങ്ങളുടെ വരുമാനമുള്ള തിരൂരങ്ങാടിയിലെയും വേങ്ങരയിലെയും മണല്‍മാഫിയാ സംഘങ്ങളാണ് നാല് ലക്ഷം രൂപ പിരിച്ചെടുത്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിച്ച സംഘം എസ്.ഐയെ നെടുമ്പാശേരി എമിഗ്രേഷനിലേക്ക് മാറ്റിയ ഉത്തരവുമായാണ് മടങ്ങിയെത്തിയത്.

Thursday, September 29, 2011

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു...

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ട് വിമാനങ്ങളിലായി അറുന്നൂറ് തീര്‍ഥാടകരാണ് പ്രവാചകന്റെ പാദസ്‌പര്‍ശംകൊണ്ട് അനുഗൃഹീതമായ മദീനയിലേക്ക് തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ മുതല്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലേക്ക് തീര്‍ഥാടകരുടേയും യാത്രയയക്കാന്‍ എത്തിയവരുടേയും ഒഴുക്കായിരുന്നു. ഉച്ചക്ക് ശേഷമാണ് തീര്‍ഥാടകര്‍ക്കുള്ള പില്‍ഗ്രിം പാസ് വിതരണം ആരംഭിച്ചത്. ലോഹവള, വിസ സീല്‍ ചെയ്ത പാസ്‌പോര്‍ട്ട്, ദേശീയപതാക ആലേഖനം ചെയ്ത ബാഡ്ജ് എന്നിവ നല്‍കി. വിദേശ വിനിമയ തുകയും ക്യാമ്പില്‍ വിതരണം ചെയ്തു.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന വിമാനത്താവളത്തിലാണ് നടക്കുക. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 350 കസേരകള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 15 വരെ 29 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിനു പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്റായി നിശ്ചയിച്ചിട്ടുള്ളത്...

Wednesday, September 28, 2011

സ്കോളര്‍ഷിപ്പ് നേട്ടത്തില്‍ പി.എസ്.എം.ഒ മുന്നില്‍...

പഠനത്തോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുന്നില്‍. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍െറ ‘ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പെര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പെയേഴ്സ് റിസര്‍ച് സ്കോളര്‍ഷിപ്പ്’ (80,000 രൂപ) രണ്ടു പേര്‍ക്ക് ലഭിച്ചു.
പി.ജി വരെ തുടര്‍ന്നാല്‍ നാലു ലക്ഷം ലഭിക്കുന്ന സ്കോളര്‍ഷിപ്പ് കെമിസ്ട്രി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി വി. ശാന്തി, ഫിസിക്സ് വിദ്യാര്‍ഥിനി എസ്. ആതിര എന്നിവര്‍ക്കാണ് ലഭിച്ചത്. ആര്‍ട്സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അക്വയര്‍ സ്കോളര്‍ഷിപ്പ് (25,000 രൂപ) രണ്ടാംവര്‍ഷ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ഥിനി പി. സുമയ്യാ ബീഗം, രണ്ടാംവര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി കെ. ഷുഐബ് എന്നിവര്‍ക്ക് ലഭിച്ചു.
ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് (20000 രൂപ) രണ്ട് കുട്ടികള്‍ക്കും സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് 124 കുട്ടികള്‍ക്കും സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് 132, സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പ് 126, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ് 64, ഹയര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ്പ് 34, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 197, മുസ്ലിം-നാടാര്‍ സ്കോളര്‍ഷിപ്പ് 10, ബൈ്ളന്‍ഡ് സ്കോളര്‍ഷിപ്പ് രണ്ടും ഉള്‍പ്പെടെ എണ്ണൂറോളം കുട്ടികള്‍ക്കാണ് പഠനത്തോടൊപ്പം സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവക്കുപുറമെ അലുംനി സ്കോളര്‍ഷിപ്പ് നൂറിലേറെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ. ഇബ്രാഹിം, ഇക്കണോമിക്സ് വിഭാഗം തലവന്‍ എസ്. ഷിബ്നു എന്നിവരുടെ നേതൃത്വത്തിലെ സ്കോളര്‍ഷിപ്പ് സെല്ലാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

...