FLASH NEWS

Monday, October 7, 2013

മുംബൈയ്‌ക്ക് രണ്ടാം കിരീടം.....


ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്‌ രണ്ടാം കിരീടം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 33 റണ്‍സിന്‌ കീഴടക്കിയാണ്‌ മുംബൈ രണ്ടാമതും 'ചാമ്പ്യന്‍സ്‌' ആയത്‌. ടോസ്‌ നേടിയിട്ടും ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത റോയല്‍സിന്‌ മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ പെരേരയുടെ വിക്കറ്റിന്റെ രൂപത്തില്‍ തുടക്കത്തിലെ തിരിച്ചടി നേരിട്ടു. എട്ടു റണ്‍സെടുത്ത പെരേരയെ സ്‌മിത്തും കാര്‍ത്തിക്കും ചേര്‍ന്നു റണ്ണൗട്ടാക്കി. എന്നാല്‍, പിന്നീട്‌ രഹാനെയും (65) സാംസണും (60) ചേര്‍ന്നു നടത്തിയ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഭജനും ഓജയ്‌ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നീടു വന്ന ബിന്നി (10) ഒഴിച്ചുള്ളവരാരും രണ്ടക്കം കണ്ടില്ല. നായകന്‍ ദ്രാവിഡ്‌ ഒരു റണ്‍ മാത്രമെടുത്തു മടങ്ങി. മുംബൈയ്‌ക്കുവേണ്ടി ഹര്‍ഭജന്‍ നാലും പൊള്ളാഡ്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. 39 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുമടക്കം 44 റണ്ണെടുത്ത ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്താണു മുംബൈയുടെ ടോപ്‌ സ്‌കോറര്‍. നായകന്‍ രോഹിത്‌ ശര്‍മ (14 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്നു ഫോറുമടക്കം 33), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (14 പന്തില്‍ രണ്ട്‌ സിക്‌സറും നാലു ഫോറുമടക്കം 37), അമ്പാട്ടി റായിഡു (24 പന്തില്‍ 29) എന്നിവരുടെ ബാറ്റിംഗ്‌ മികവും ഐ.പി.എല്‍. ചാമ്പ്യന്‍മാര്‍ കൂടിയായ മുംബൈയ്‌ക്ക് 200 കടക്കാന്‍ സഹായകമായി. മലയാളി താരം സഞ്‌ജു സാംസണ്‍ (33 പന്തില്‍ 60), ഓപ്പണര്‍ അജിന്‍ക്യ രഹാനെ (47 പന്തില്‍ 65) എന്നിവരെ റോയല്‍സിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ ഇരുവരെയും അപകടകാരിയായ ഷെയ്‌ന്‍ വാട്‌സണ്‍ (എട്ട്‌), കെവിന്‍ കൂപ്പര്‍ (നാല്‌) എന്നിവരെയും പുറത്താക്കി വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌ ആഞ്ഞടിച്ചു. 32 റണ്‍ വിട്ടുകൊടുത്താണ്‌ ഹര്‍ഭജന്‍ നാലു പേരെ പുറത്താക്കിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ പ്രജ്യാന്‍ ഓജ 26 റണ്‍ വഴങ്ങി ഒരു വിക്കറ്റുമെടുത്തു. നായകന്‍ രാഹുല്‍ ദ്രാവിഡ്‌ (ഒന്ന്‌) രണ്ട്‌ പന്തുകള്‍ നേരിട്ടു മടങ്ങി. നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ദ്രാവിഡിനെ ബൗള്‍ഡാക്കി. ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഡെ്വയ്‌ന്‍ സ്‌മിത്തിനൊപ്പം ഓപ്പണ്‍ ചെയ്‌ത മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15 റണ്ണെടുത്തു മടങ്ങി. 13 പന്തിലാണു സച്ചിന്‍ 15 റണ്ണെടുത്തത്‌. ഷെയ്‌ന്‍ വാട്‌സണിനെ മുന്നോട്ടു കയറിയടിക്കാന്‍ ശ്രമിച്ച സച്ചിന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്റെ കരിയറിലെ അവസാന ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 മത്സരമായിരുന്നു. കാതടപ്പിക്കുന്ന കൈയടികളുടെ അകമ്പടിയോടെയാണു സച്ചിന്‍ പവലിയനിലേക്കു മടങ്ങിയത്‌. സച്ചിന്‍ പുറത്തായെങ്കിലും പതറാതെനിന്ന സ്‌മിത്തും റായിഡുവും ഇന്നിംഗ്‌സിനു വേഗം നല്‍കി. അവസാന എട്ട്‌ ഓവറുകളിലാണു മുംബൈ 121 റണ്ണെടുത്തത്‌. ഇന്നലത്തെ മത്സരത്തിനുശേഷം രാഹു ല്‍ ദ്രാവിഡ്‌ ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു...

Sunday, June 30, 2013

എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക...


മതാചാരപ്രകാരമല്ലാത്ത തന്റെ വിവാഹം പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നില്ല എന്നുകാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക എന്ന വാചകത്തിനു താഴെ സ്വന്തം വിവാഹഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന അംഗത്തെ കാണാന്‍ ആളും കൂടി. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം പോലീസെത്തി അംഗത്തെ അറസ്റ്റ്‌ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം പഞ്ചായത്ത് ഓഫീസിലാണ് ശനിയാഴ്ച ഈ 'വേറിട്ട സമരം' അരങ്ങേറിയത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ. പിടവൂര്‍ എല്‍.സി. സെക്രട്ടറിയുമായ കാര്യറ എള്ളുവിളവീട്ടില്‍ കിരണ്‍ കെ. കൃഷ്ണയാണ് പരാതിക്കാരന്‍. താനും പുനലൂര്‍ സ്വദേശി മേഘന സി.ജി.യും തമ്മില്‍ രണ്ടരമാസംമുമ്പ് പത്തനാപുരത്തുവച്ചുനടന്ന വിവാഹമാണ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാത്തത്. ഓഡിറ്റോറിയത്തില്‍വച്ച് ഇരു വിഭാഗങ്ങളിലെയും ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മതാചാരപ്രകാരമല്ല താന്‍ വിവാഹിതനായതെന്ന് കിരണ്‍ പറയുന്നു. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഏതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹമായിരിക്കണമെന്നും അതിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സെക്രട്ടറി നിര്‍ബന്ധിച്ചതാണ് കിരണിന് വിനയായത്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് രണ്ടുമാസമായി ഈ വിഷയത്തില്‍ ആശയപ്രചാരണം നടത്തുകയായിരുന്നു ഈ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. തന്റെ വിവാഹ രജിസ്‌ട്രേഷന് മതപരമായ ഒരു രേഖയും ഇനിയും ഹാജരാക്കില്ല. ഇപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലേ എന്ന ചോദ്യവുമായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കിരണ്‍ കെ. കൃഷ്ണ. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ മതാചാരപ്രകാരം വിവാഹിതനായിരിക്കണമെന്നതാണ് നിയമമെന്ന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയരാജന്‍ പറഞ്ഞു. ഇതിന്റെ സാക്ഷ്യപത്രം അപേക്ഷകന്‍ ഹാജരാക്കാത്തതാണ് രജിസ്‌ട്രേഷന് തടസ്സമായത്.

Friday, June 14, 2013

എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...

മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി. ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും. Mathrubhumi

Thursday, January 24, 2013

പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു...


നബിദിനാഘോഷ പരിപാടിക്കായി മഹല്ലില്‍ നിന്നു പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പൂച്ചോലമാട് കാപ്പന്‍ മുഹമ്മദ്ഹാജിയുടെയും കുഞ്ഞാച്ചുവിന്റെയും മകനായ മുജീബ്(32)ആണു മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൂച്ചോലമാട് അങ്ങാടിയിലാണ് സംഭവം. മഹല്ലിലെ വിവിധ വീടുകളില്‍ നിന്ന് മുജീബിന്റെ നേതൃത്വത്തില്‍ സംഭാവനയായി പിരിച്ചെടുത്ത തേങ്ങ മുക്കുമ്മല്‍ സിറാജ് എന്നയാളും കൂട്ടുകാരനും തുച്ഛമായ വിലക്ക് തന്നിഷ്ടപ്രകാരം കച്ചവടമുറപ്പിച്ചുവത്രെ. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിറാജും കൂട്ടാളിയായ പടപ്പറമ്പിലെ നെടുമ്പള്ളി സൈതലവിയും ചേര്‍ന്ന് മുജീബിനെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സിറാജും സൈതലവിയും ഓടി രക്ഷപ്പെട്ടു. വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതികള്‍ക്കു വേണ്ടി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്. മക്കയില്‍ ജോലിക്കാരനായ മുജീബ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച പൂച്ചോലമാട് മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Wednesday, January 16, 2013

സ്‌കൂള്‍ യുവജനോത്സവം : സംസ്‌കൃത സെമിനാര്‍ 16 ന്


53 - മത് സ്‌കൂള്‍ കലോത്സവത്തോടൊപ്പം നടത്തുന്ന സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി ജനുവരി 16 ന് രാവിലെ ഒമ്പതിന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ സംസ്‌കൃത സെമിനാറും പണ്ഡിത സമാദരണവും നടത്തും. മേല്പത്തൂരില്‍ നിന്നും സംസ്‌കൃതോത്സവ കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം.എസ് ശര്‍മ കൊണ്ടുവരുന്ന ദീപശിഖ ചെയര്‍മാന്‍ എം.പി അബ്ദുസമദ് സമദാനി ഏറ്റുവാങ്ങും. ഇ. റ്റി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷനാവും. പി ഉബൈദുള്ള എം.എല്‍.എ സംസ്‌കൃത പണ്ഡിതന്മാരെ പൊന്നാടയണിയിച്ച് ആദരിക്കും.

Thursday, December 13, 2012

വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...


വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി. മൂന്നിയൂര്‍ വെളിമുക്ക്‌ പന്നിക്കോട്ടുംപടിയില്‍ വെളിമുക്ക്‌ ചാനത്ത്‌ വീട്ടില്‍ സഫിയയാണു പരാതിക്കാരി. ഇന്നലെ പുലര്‍ച്ചേ മൂന്നരയോടെയാണ്‌ സംഭവം. സഫിയയുടെ മാതാവ്‌ പ്രഭാത നമസ്‌ക്കാരത്തിന്‌ തയ്യാറെടുക്കുന്നതിനായി വീടിന്‌ പുറത്തേക്കിറങ്ങിയ സമയത്ത്‌ മാതാവിന്റെ വായില്‍ തുണി തിരുകി രണ്ടു പവനോളം ആഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ കയറിയ മോഷ്‌ടാവ്‌ സഫിയയുടെ ദേഹത്തുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന മാലയും മോഷ്‌ടിച്ചു.സഫിയയുടെ വള ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ സഫിയ ഉറക്കമുണരുകയായിരുന്നു.തുടര്‍ന്ന്‌ ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെട്ടു. വാതില്‍ തുറന്നു കിടക്കുന്നതുകണ്ട സഫിയ പുറത്തേക്ക്‌ നോക്കിയപ്പോള്‍ മാതാവ്‌ വായില്‍ തുണി തിരുകിയ നിലയില്‍ നിലത്ത്‌ വീണു കിടക്കുന്നതായി കണുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ സഫിയ പരാതി നല്‍കി. പോലീസ്‌ അന്വേഷണം നടത്തി വരുന്നു.

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.

Tuesday, October 16, 2012

വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...


വിലക്കുകള്‍ ഫലവത്താകുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു. ഏറെയും പെണ്‍കുട്ടികളാണ്‌ ചതിക്കുഴിയില്‍ വീഴുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്‌ അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ വരെ രഹസ്യമായി സദാസമയവും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. കോളജ്‌ കാമ്പസ്‌ വിട്ടു കഴിഞ്ഞാല്‍ ബസ്‌യാത്രക്കിടയിലും ടൗണിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വീഡിയോ ചിത്രങ്ങള്‍ കണ്ടും സമയം കളയുന്ന വിദ്യാര്‍ഥികളെ കാണാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവാതെ അധ്യാപകര്‍ വിഷമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഉപയോഗം കുറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ക്കു വരെ കാമറയും ബ്ലൂടൂത്തും മറ്റു സൗകര്യമുള്ള മൊബൈല്‍ ഫോണുകളുണ്ട്‌. ആണ്‍കുട്ടികളില്‍ നിന്ന്‌ അശ്ലീല ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ വാങ്ങി പെണ്‍കുട്ടികളും ഇത്‌ കാണുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെ ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ മാനം വളരെയധികം മാറിയിട്ടുണ്ട്‌.
വിനോദത്തിനു വേണ്ടി ഒരു പരിധിവരെ എന്തുമാവാം എന്ന ചിന്താഗതിയിലേക്കുമാറിക്കൊണ്ടിരിക്കുകയാണ്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വരെ. ഇവിടെയാണ്‌ മൊബൈല്‍ ഫോണുകള്‍ വില്ലനാകുന്നത്‌. രണ്ടു മാസം മുമ്പ്‌ കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന്‌ കോഴിക്കോട്‌ സ്വദേശിയെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവിടെയും വില്ലനായത്‌ മൊബൈല്‍ ഫോണ്‍. യാദൃശ്‌ചികമായി പരിചയപ്പെട്ട യുവാവുമായി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ അടുത്തു. അധികം വൈകാതെ ഇരുവരും ഒരുമിച്ച്‌ പല സ്‌ഥലത്തും കറങ്ങാന്‍ പോയി. അവസാനം പിടിക്കപ്പെട്ടപ്പോള്‍ മാനക്കേട്‌ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മാത്രം. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അധ്യാപകര്‍ പിടിച്ചിരുന്നു. മെമ്മറി കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അധ്യാപകര്‍ ഞെട്ടി. മെമ്മറി കാര്‍ഡുകളില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സ്‌ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുമ്പ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ പോലീസ്‌ ഇടയ്‌ക്കിടെ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാത്തത്‌ അശ്ലീല ചിത്രങ്ങളുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ട്‌. ....
ചില സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയപ്പോള്‍ സമീപത്തുള്ള കടകളില്‍ കൊടുത്ത്‌ വൈകുന്നേരം തിരിച്ചുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണി പോലും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍വരെ മൊബൈല്‍ ഫോണിന്റെ ഇരകളാണ്‌. കുട്ടികള്‍ ചതിക്കുഴികളില്‍ അകപ്പെടുമ്പോഴാണ്‌ രക്ഷിതാക്കള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്‌. പരീക്ഷകളില്‍ പാസാകുമ്പോള്‍ രക്ഷിക്കാക്കള്‍ മക്കള്‍ക്ക്‌ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്ന രീതിയാണിന്ന്‌ നിലവിലുള്ളത്‌. രാത്രി പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഫോണുകളിലാണ്‌ പല വിദ്യാര്‍ഥികളും ഏറെ സമയം ചെലവഴിക്കുന്നത്‌. പി.ടി.എ യോഗത്തില്‍ അധ്യാപകര്‍ ഉദാഹരണം സഹിതം വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും പല രക്ഷിതാക്കള്‍ക്കും മക്കളെ നിയന്ത്രിക്കാനാവുന്നില്ലെന്നതാണ്‌ സത്യം. link by mangalam

Sunday, October 7, 2012

തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ നീണ്ട നിര....


ജനപ്രതിനിധികളും മതനേതാക്കളുമടക്കം നിരവധി പേര്‍ ആദ്യദിവസം തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ്ബഷീര്‍, എം.ഐ. ഷാനവാസ്, മന്ത്രി എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എ.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ എത്തി. ആദ്യവിമാനത്തില്‍ 138 പുരുഷന്മാരും 162 സ്ത്രീകളുമാണുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തില്‍ 116 പുരുഷന്മാരും 134 സ്ത്രീകളുമടക്കം 250 തീര്‍ത്ഥാടകരാണ് പുറപ്പെട്ടത്. പ്രാര്‍ഥനയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. www.mathrubhumi.com

കുറ്റിപ്പുറത്ത് 30,000 പാക്കറ്റ്‌ ഹാന്‍സ് പിടികൂടി


വിപണിയില്‍ 6 ലക്ഷം രൂപ വില വരുന്ന ഹാന്‍സ് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടി. കുറ്റിപ്പുറം സ്റ്റേഷന്‍ കന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് ഹാന്‍സ് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ എ.എം സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് നിരോധിച്ച ഹാന്‍സ് പിടികൂടിയത്. 30,000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. 1500 എണ്ണം വീതമുള്ള രണ്ട് കാര്‍ട്ടണുകളിലായി പത്ത് വലിയ പെട്ടികളിലാണ് ഹാന്‍സ് കുറ്റിപ്പുറത്ത് എത്തിച്ചത്. ഈറോഡ് ജംഗ്ഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പത്ത് പെട്ടികള്‍ റെയില്‍വെയുടെ അനുമതിയോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവ ബുക്ക് ചെയ്തയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിരോധനമില്ലാത്തതിനാല്‍ 5 രൂപ വിലയുള്ള പാക്കറ്റ് സംസ്ഥാനത്തെത്തിച്ചാല്‍ 30 രൂപ വിലക്കാണ് വില്‍പന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ ഹാന്‍സ് വേട്ട നടത്തിയതോടെ ഹാന്‍സിന്റെ മൊത്തവിതരണം കുറ്റിപ്പുറത്തേക്ക് മാറ്റുകയായിരുന്നു. പിടിച്ചെടുത്ത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ച ഹാന്‍സ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഹാന്‍സ് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. by http://www.madhyamam.com

Wednesday, August 15, 2012

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനും ചികിത്സയ്‌ക്കും ഇനി പണം വേണ്ട....

സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവവും മാതാവിന്റെയും കുട്ടിയുടെയും ചികിത്സയും ഇനി പൂര്‍ണമായും സൗജന്യം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു കീഴില്‍ ജനനി ശിശുസുരക്ഷാ കാര്യക്രം (ജെ.എസ്‌.എസ്‌.കെ.) പദ്ധതിയിലൂടെയാണിതു നടപ്പാക്കുന്നത്‌. ജെ.എസ്‌.എസ്‌.കെയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ തൈക്കാട്‌ ഗവ. ആശുപത്രിയില്‍ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. ജില്ലയില്‍ പദ്ധതിയുടെ ഉദ്‌ഘാടനം 17 നു രാവിലെ 10.30 ന്‌ മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ദേശീയതലത്തില്‍ മാതൃ-ശിശു മരണ നിരക്ക്‌ പരമാവധി കുറയ്‌ക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണ്‌. നിര്‍ധനര്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു വരുന്നതിനും പോകുന്നതിനും 500 രൂപ ലഭിക്കുന്നതോടൊപ്പം സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഒരു വിധത്തിലുളള പണച്ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്കുണ്ടാകുന്നില്ല എന്നതാണ്‌ പദ്ധതിയുടെ സവിശേഷത. പ്രസവിച്ച്‌ 30 ദിവസത്തിനകം ആശുപത്രികളിലെത്തുന്ന ഓരോ തവണയും 500 രൂപ വീതം ലഭിക്കും. പുതുതായി ജനിക്കുന്ന കുട്ടിക്ക്‌ അസുഖമുണ്ടെങ്കില്‍ 30 ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും. സാധാരണ പ്രസവത്തിനു മൂന്നു ദിവസവും സിസേറിയന്‌ ഏഴ്‌ ദിവസവും ആശുപത്രിയില്‍ താമസിക്കാം. രോഗനിര്‍ണയം, ഭക്ഷണം, മരുന്നുകള്‍, രക്‌തം ആവശ്യമുളള രോഗികള്‍ക്കു രക്‌തം എന്നിവ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ഭക്ഷണക്രമം: രാവിലെ ഏഴിന്‌ ബെഡ്‌ കോഫി, എട്ടിന്‌ പ്രഭാത ഭക്ഷണം, 10ന്‌ പഴവര്‍ഗങ്ങള്‍, ഉച്ചയ്‌ക്ക് ഒന്നിന്‌ ഉച്ച ഭക്ഷണം, നാലിന്‌ ചായയും പലഹാരവും, 7.30ന്‌ അത്താഴം. കൂടുതല്‍ ചികിത്സയ്‌ക്ക് വേണ്ടി മറ്റ്‌ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്‌താല്‍ ആ ആശുപത്രിയിലേക്കും അവിടെനിന്നു തിരിച്ചു വീട്ടിലെത്തുന്നതിനുമുള്ള വാഹന വാടക ലഭിക്കും. ഗര്‍ഭിണികള്‍ക്കും അസുഖബാധിതരായ നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യ സുരക്ഷയ്‌ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുകയും അമിത ചെലവ്‌ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ പദ്ധതി ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ രാജ്യത്തെ ഒരു കോടി ഗര്‍ഭിണികള്‍ക്ക്‌ പ്രയോജനം ചെയ്യും. 1100 കോടിരൂപയാണ്‌ 2011-12 വര്‍ഷത്തേക്ക്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുക. സാധാരണ പ്രസവത്തിന്‌ 1650 രൂപയും സിസേറിയന്‌ 3300 രൂപയും ചെലവഴിക്കാം. കേരളത്തിലെ ഇപ്പോഴത്തെ മാതൃമരണ നിരക്ക്‌ 81 (ഒരു ലക്ഷത്തിന്‌) ആണെങ്കിലും ദേശീയ ശരാശരി 212 ആണ്‌. മുഴുവന്‍ പ്രസവവും ആശുപത്രികളിലായാല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണ നിരക്ക്‌ ഇനിയും കുറയ്‌ക്കാന്‍ കഴിയും. ജില്ലയ്‌ക്ക് ജെ.എസ്‌.എസ്‌.കെ. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്‌ 4.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഗര്‍ഭിണികള്‍ക്ക്‌ 3.89 കോടിയും നവജാതശിശുക്കളുടെ ചികിത്സയ്‌ക്ക് 27.10 ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌. പുതുതായി ജനിക്കുന്ന 15% കുട്ടികള്‍ക്കും അസുഖങ്ങളുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഒരു കുട്ടിക്ക്‌ 700 രൂപ വരെ ചെലവഴിക്കാം.

Friday, June 29, 2012

81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....

വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്‌. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത്‌ തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത്‌ 81.30 രൂപ. വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു സാധാരണക്കാരനും പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ്‌ കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ്‌ പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്‌. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്‌, മണ്ണിര കമ്പോസ്‌റ്റിംഗ്‌, ജൈവഭരണി, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ്‌ സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക. നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ്‌ രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന്‌ 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന്‌ 10000 രൂപയുമാണ്‌. ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റിന്‌ 50 ശതമാനം സബ്‌സിഡിയുണ്ട്‌. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ ആന്‍ഡ്‌ റീ പ്രോസസിംഗ്‌ യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ്‌ ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച്‌ യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ്‌ ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക്‌ കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ്‌ കോക്കൂര്‍ പങ്കെടുത്തു. mangalam..

ത്രിവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്‌: ജില്ലയ്‌ക്കുളള അഞ്ചു ബസുകള്‍ എത്തി...

കുറഞ്ഞ വിലയില്‍ പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനായി ത്രിവേണിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഇതിനായി ചുറ്റുഭാഗവും കെട്ടിയ മിനിബസുകള്‍ സജ്‌ജമായി. സംസ്‌ഥാനതല ഉദ്‌ഘാടനം ജൂലൈ രണ്ടിനു വേങ്ങരയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മലപ്പുറം, പാലക്കാട്‌ ജില്ലകളിലായി ആകെ പത്തു ബസുകളാണ്‌ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളിലും പാലക്കാട്‌ ജില്ലയില്‍ തൃത്താല, പട്ടാമ്പി, പാലക്കാട്‌, മണ്ണാര്‍ക്കാട്‌, ഷൊര്‍ണുര്‍ മണ്ഡലങ്ങളിലുമാണ്‌ ബസുകള്‍ സഞ്ചരിക്കുക. ഡിസംബറില്‍ 13 ബസുകള്‍ കൂടി പുറത്തിറക്കും. ഓരോ മണ്ഡലത്തിലേക്കും ഓരോ ബസ്‌ എന്നതാണു ലക്ഷ്യം. നാലു ഭാഗവും ഗ്ലാസുകള്‍ കൊണ്ട്‌ കവചിതമാണ്‌ ബസ്‌. ഓരോ ബസിലും മൂന്നു ജീവനക്കാരുണ്ടാകുക. പലവ്യഞ്‌ജനങ്ങള്‍ സാധാരണ നിലയില്‍ നല്‍കാന്‍ റേഷന്‍കാര്‍ഡ്‌ ആവശ്യമില്ല. എന്നാല്‍ സിവില്‍സപ്ലൈസ്‌ ആവിഷ്‌ക്കരിച്ച നന്മ പദ്ധതി പ്രകാരം കൂടുതല്‍ വിലകുറച്ച്‌ സാധനങ്ങള്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്ന്‌ അധികൃതര്‍ പറഞ്ഞു

Saturday, June 23, 2012

വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ...

ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പുറത്തിന്‌ സമീപം വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. വേങ്ങര ചെകിടക്കുന്നില്‍ ഫാത്തിമ, പരപ്പനങ്ങാടി സ്വദേശി ഷാഹിദ,പൂക്കിപ്പറന്പ് സ്വദേശി സാഖിദ് അലി എന്നിവരാണ് മരിച്ചവരില്‍ മൂന്നുപേര്‍. ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍​ രക്ഷപെട്ട ഒന്നര വയസ്സുള്ള ഒരുകുട്ടിയെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍​‍ പ്രവേശിപ്പിച്ചിരുന്നു.

Friday, June 15, 2012

എ.ടി.എമ്മില്‍നിന്ന് കീറിയതും ഒട്ടിച്ചതുമായ നോട്ടുകള്‍.....

എ.ടി.എം എന്നതിന് 'ആരും തൊടാത്ത മണി' എന്നൊരു പൂര്‍ണരൂപം കൂടി നല്‍കിയിരുന്നു നാട്ടുകാര്‍. കാരണം ആദ്യകാലത്ത് എ.ടി.എം കൗണ്ടറുകള്‍ വഴി പുത്തന്‍ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നാട്ടിലാകെ വ്യാപകമായതോടെ ഇപ്പോള്‍ പഴകിയതും കീറിയതുമായ നോട്ടുകളും കിട്ടുന്നുണ്ട്. ഏത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ.ടി.എമ്മില്‍നിന്ന് വേണമെങ്കിലും പണം പിന്‍വലിക്കാമെന്നതിനാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പരാതികള്‍ കുറവാണ്. കാരണം അതത് ബാങ്കിന്റെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മാത്രമേ അധികൃതര്‍ ചെവികൊടുക്കൂ. ബുധനാഴ്ച വേങ്ങരയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച പി.എസ്.എം.ഒ കോളേജ് വിദ്യാര്‍ഥി വി.കെ. മുഹമ്മദ്‌നവാസിന് കിട്ടിയ നൂറ്‌രൂപ നോട്ടുകളില്‍ ഒന്ന് ഒട്ടിച്ചതാണ്. പഴക്കം കാരണം അരികില്‍നിന്ന് കീറിപ്പോയ വലിയൊരു ഭാഗമാണ് വെള്ളക്കടലാസുപയോഗിച്ച് ഒട്ടിച്ചിട്ടുള്ളത്. പിതൃസഹോദരന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുകയിലാണ് പഴയ നോട്ടും ഉള്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് പരാതിയുമായി ബാങ്കിലെത്തിയ നവാസിന് അധികൃതര്‍ നോട്ട് മാറ്റി നല്‍കി. മറ്റ് എ.ടി.എമ്മുകളില്‍നിന്നും ഇതേ രീതിയിലുള്ള നോട്ടുകള്‍ കിട്ടുന്നതായി പരാതിയുണ്ട്. നൂറ്‌രൂപ നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് ബാങ്കുകാര്‍ പറയുന്നു. കൗണ്ടറുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയില്‍ ഏറ്റവും ചെറുത് നൂറ്‌രൂപയും അതിന്റെ ഗുണിതങ്ങളും ആയതിനാല്‍ നൂറിന്റെ നോട്ടിന് നല്ല ചെലവാണ്.

ഇരട്ടക്കൊലപാതകം: ബഷീറിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ഐ.ജി.

അരീക്കോട്‌ കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയ്‌ക്കു പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന്‌ കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ജി. ഗോപിനാഥന്‍. പ്രതികാരമാണു കൊലപാതകത്തിനു കാരണമായതെന്നാണു വിവരം. പ്രതികളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടും. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടോയെന്ന്‌ അറിയില്ല. ഗള്‍ഫിലേക്കു മുങ്ങിയ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുക്‌താര്‍ റഹ്‌മാനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഐ.ജി. പറഞ്ഞു.

ട്രോളിംഗ്‌ നിരോധനം നാളെ അര്‍ധരാത്രി മുതല്‍...


നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി വരെ ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുമെന്ന്‌ എ.ഡി.എം: എന്‍.കെ. ആന്റണി അറിയിച്ചു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിധ വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തിലാണ്‌ ഇക്കാര്യംഅറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവുണ്ട്‌. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും ഈ കാലയളവില്‍ നിരോധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ എന്‍ജിന്റെ കുതിര ശക്‌തി കണക്കാക്കാതെ ഉപരിതല മീന്‍പിടിത്തം നടത്താം. നിരോധനം ലംഘിക്കുന്ന ബോട്ടുകളും വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്ത്‌ കെ.എഫ്‌.എം.ആര്‍ ആക്‌ട് അനുസരിച്ചുള്ള പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്‌ഥാന ബോട്ടുകള്‍ 14 ന്‌ ശേഷം കടലില്‍ ഇറക്കുവാന്‍ അനുവദിക്കില്ല. തീരപ്രദേശത്തുള്ള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ്‌് നിരോധന കാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്‌. ബോട്ടുകള്‍ക്ക്‌ ഡീസല്‍ നല്‍കാന്‍ പാടില്ല. ട്രോളിംഗ്‌ നിരോധനംമൂലം തൊഴില്‍ നഷ്‌ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധതൊഴിലാളികള്‍ക്കും പീലിങ്‌ തൊഴിലാളികള്‍ക്കും ഫിഷറീസ്‌ ഡയറക്‌ടറുടെ നിര്‍ദേശ പ്രകാരം 2011 ലെ ലിസ്‌റ്റ് പ്രകാരമുള്ളവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഈ കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു യന്ത്രവര്‍കൃത ബോട്ടും ഒരു ഫൈബര്‍ വള്ളവും ഫിഷറീസ്‌ വകുപ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌.ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികള്‍ക്ക്‌ പുറമെ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെ ഫിഷറീസ്‌ വകുപ്പ്‌ നിയോഗിക്കും. അടിയന്തിര ഘട്ടത്തില്‍ കോസ്‌റ്റ് ഗാര്‍ഡ്‌, നേവി എന്നിവരുടെ സഹായം നല്‍കും. കോസ്‌റ്റ് ഗാര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1554. ഫിഷറീസ്‌ വകുപ്പ്‌ മേയ്‌ 15 ന്‌ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലും ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമിലും അപകട വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യാം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്‌ഥാ മുന്നറിയിപ്പ്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ബോയ്‌, ആവശ്യമായ ഇന്ധനം, ടൂള്‍ കിറ്റ്‌ എന്നിവ വള്ളങ്ങളില്‍ കരുതണം. തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണ സമിതി, റവന്യൂ, പൊലീസ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ, പോര്‍ട്ട്‌, മറ്റ്‌ അനുബന്ധ വകുപ്പുകള്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തണം. ഈ കാലയളവില്‍ കടലോരങ്ങളിലെ ലോ ആന്‍ഡ്‌ ഓര്‍ഡര്‍ നിലനിര്‍ത്തുന്നതിന്‌ പൊലീസ്‌ വകുപ്പ്‌ ശ്രദ്ധിക്കണം.

Friday, May 25, 2012

കണ്ണീര്‍ച്ചാലായി ചാലിയാര്‍....


പുഴയില്‍നിന്നുള്ള അസാധാരണ ശബ്ദകോലാഹലം കേട്ടാണ് ജയനും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറുമെല്ലാം ഓടിയെത്തിയത്. മുങ്ങിത്താഴുന്ന മക്കളെ രക്ഷപ്പെടുത്താനുള്ള ഒരമ്മയുടെ ആര്‍ത്തനാദമായിരുന്നു അതെന്ന് കടവിലെത്തിയപ്പോഴാണിവര്‍ അറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫിലോമിന ചൂണ്ടിക്കാണിച്ചിടത്തേക്ക് വന്നവരെല്ലാം എടുത്ത് ചാടി. രണ്ടാള്‍വരെ ആഴത്തില്‍ വെള്ളമുള്ള കടവില്‍നല്ല ചുഴിയുണ്ടായിരുന്നതാണ് അപകടകാരണം. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി അധികം താമസിയാതെത്തന്നെ ജയനും കൂട്ടരും എത്തിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ആദ്യത്തെ നാലുപേരെയും കിട്ടി. അല്‍പം താഴേയ്ക്ക് മാറിയാണ് അലീന കിടന്നിരുന്നത്. മറ്റുള്ളവരെയെല്ലാം വെള്ളത്തില്‍നിന്നെടുത്തപ്പോള്‍ നല്ല ചലനമുണ്ടായിരുന്നതായി ജയനും മറ്റും പറഞ്ഞു. അലീന മാത്രമാണ് കൂടുതല്‍ തളര്‍ന്നതായി തോന്നിയിരുന്നത്. കുട്ടികളെ ഓരോരുത്തരെയായി കരയ്‌ക്കെത്തിച്ച ഉടനെ കാത്തുനിന്നിരുന്ന വാഹനങ്ങളില്‍ ആസ്​പത്രിയിലേക്കയച്ചു. വീണ്ടും അടുത്തയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയും ചെയ്തു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവരുടെ ജീവന്റെ അവസാന തുടിപ്പ് നിലനിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇവര്‍ക്ക് ബാക്കി.

പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.


പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. യുവജന സംഘടനകളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതം പെട്രോള്‍ വിലവര്‍ധനയിലൂടെ ഇരട്ടിയാവുമെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ. മോഹന്‍ദാസ്, കെ.എ. നാസര്‍, സി.എച്ച്. നൗഷാദ്, അഡ്വ. ഇസ്മയില്‍, പാലോളി നാസര്‍, രാമന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ദുരിതം പേറുന്ന സാധാരണക്കാര്‍ക്ക് യു.പി.എ സര്‍ക്കാറിന്‍െറ മൂന്നാം പിറന്നാള്‍ സമ്മാനമാണ് പെട്രോള്‍ വിലവര്‍ധനയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. സോളിഡാരിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി കെ.പി. അബൂബക്കര്‍, എം. ഉമ്മര്‍, അനസ് വളാഞ്ചേരി, മുനീബ് കാരക്കുന്ന്, മഹ്റൂഫ് കൊടിഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ ദേശീയപാത ഉപരോധിച്ചു. വി. രമേശന്‍ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ മലപ്പുറം കുന്നുമ്മലില്‍ പ്രകടനം നടത്തി. പെട്രോള്‍ വിലവര്‍ധന വാണിജ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെനോക്കി ചെയര്‍മാന്‍ എം. മുസമ്മിലും ജനറല്‍ കണ്‍വീനര്‍ മുനീര്‍ കുറുമ്പടിയും പ്രസ്താവനയില്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് കെ. അവറുമാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, എം.എ. അബ്ദുല്‍ റഷീദ്, സുഭദ്ര വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും പ്രതിഷേധപ്രകടനം നടത്തി. ടി. നജീബ്, പി. ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച ജില്ലയിലെ 17 ബ്ളോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

Monday, April 16, 2012

പനങ്ങാങ്ങരയ്‌ക്ക് പുതിയ പേര്‌ 'അഞ്ചാം മന്ത്രിപ്പടി' ...

ഏറെക്കാത്തിരുന്ന മന്ത്രിസ്‌ഥാനം മഞ്ഞളാംകുഴി അലിക്കു ലഭിച്ചതോടെ നാട്ടിലെ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരും ഫാന്‍സുകാരും ആഹ്‌ളാദത്തില്‍. മന്ത്രിയുടെ നാടായ പനങ്ങാങ്ങരയെ 'അഞ്ചാം മന്ത്രിപ്പടി'യെ പുനര്‍നാമകരണം ചെയ്‌തും പായസവും മിഠായിയും വിതരണം ചെയ്‌തും അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ ആഹ്‌ളാദം പൊടിപൊടിച്ചു.

കോഴിക്കോട്‌-പാലക്കാട്‌ ദേശീയപാത 213 ലെ പനങ്ങാങ്ങര ടൗണിലാണു മന്ത്രിയുടെ വീട്‌. ഇന്നലെ ഈ സ്‌റ്റോപ്പിലൂടെ പോയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സ്‌ഥലപ്പേര്‌ ഇനി മുതല്‍ 'അഞ്ചാം മന്ത്രിപ്പടി'യായിരിക്കുമെന്ന്‌ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും പായസസവും മിഠായിയും നല്‍കി. ഇതോടെ ദേശീയപാതയില്‍ നേരിയ തിരക്കും അനുഭവപ്പെട്ടു.